ചെമ്പേരിയിലും ബട്ടോളിയിലും മലയാളികളെ തടഞ്ഞു

കേരള അതിർത്തിയായ പാണത്തൂർ ചേമ്പേരിയിൽ കർണാടക പൊലീസും ആരോഗ്യ വകുപ്പും കോവിഡ് സർട്ടിഫിക്കറ്റ് 
പരിശോധിക്കുന്നു.


പാണത്തൂർ കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് പോകുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ബുദ്ധിമുട്ടി.  കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മണിക്കൂറുകളോളം പെരുവഴിയിൽ നിർത്തി.  പാണത്തൂരിൽ നിന്നും മടിക്കേരി, ബാഗമണ്ഡല, മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നവരെ കർണാടക അതിർത്തി പ്രദേശമായ ചെമ്പേരിയിലും പാണത്തൂരിൽ നിന്നും സുള്ള്യ, മംഗളൂർ എന്നിവിടങ്ങളിലേക്ക് പോകുന്നവരെ  ബട്ടോളി ചെക്ക് പോസ്റ്റിന് സമീപത്തും തടഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ല എന്നതിനാൽ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികളെ ഉൾപ്പെടെ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ ചൊവ്വാഴ്ച മുതൽ അതിർത്തിയിൽ കർണാടക സർക്കാർ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ മാത്രം കടത്തി വിടുന്നുണ്ട്. അതിനും മണിക്കൂറുകളോളം  കാത്തിരിക്കേണ്ടി വന്നതായും പരാതിയുണ്ട്. തലേദിവസം എടുത്ത ആന്റിജൻ പരിശോധന സ്വീകരിക്കുന്നുമില്ല. അടുത്ത ദിവസം മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർമാത്രം വന്നാൽ മതിയെന്നും,  പരിശോധനാ കേന്ദ്രം ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌. പരീക്ഷയുടെ ഹാൾ ടിക്കറ്റും കോളേജ് ഐഡി കാർഡ് കാണിച്ചിട്ടും വിദ്യാർഥികളെ കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമാണ് വിട്ടത്. Read on deshabhimani.com

Related News