വധശ്രമക്കേസിലെ രണ്ട് പ്രതികൾ പിടിയിൽ



ചിറയിൻകീഴ് വക്കം കായൽവാരം ഗാന്ധിമുക്കിന് സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടുപേർ പിടിയിലായി. വക്കം വില്ലേജിൽ ഗാന്ധിമുക്ക് കായൽവാരം ദേശത്ത് പള്ളി തെക്കതിൽ വട്ടപ്പള്ളി എന്ന് വിളിക്കുന്ന ഷിബു (34), ചിറയിൻകീഴ് മേൽകടയ്ക്കാവൂർ മണ്ണാത്തിമൂല വിളയിൽ പടിക്കൽ വീട്ടിൽ രാജ് മോൻ (30) എന്നിവരാണ് പിടിയിലായത്. ആഗസ്‌ത്‌ ഒന്നിന് രാത്രി ഗാന്ധിമുക്ക് പള്ളിയുടെ സമീപം നിൽക്കുകയായിരുന്ന സനദിനെ വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടി. വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സനദിനെ തള്ളിയിട്ട് സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തു. വെട്ട്‌ കൈകൊണ്ടു തടുക്കുകയും നടുവിരൽ മുറിഞ്ഞു മാറുകയും ചെയ്തു. കാലിലും കൈയിലും പൊട്ടലുണ്ട്. കടയ്ക്കാവൂർ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിക്കെതിരെ വർഷങ്ങൾക്കുമുമ്പ്‌ കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞമാസം സനദിന്റെ സഹോദരൻ യാസിന്റെ കഴുത്തിൽ വെട്ടിയ കേസിൽ പ്രതിയാണ് വട്ടപ്പള്ളി ഷിബു. വെട്ടേറ്റ യാസിനെയുംകൊണ്ട് സനദ് വാഹനത്തിൽ ആശുപത്രിയിൽ പോകും വഴി ഷിബു വന്ന വാഹനത്തിൽ ബൈക്കിൽ കയറ്റിയിറക്കിയിരുന്നു. രണ്ടാം പ്രതി രാജ് മോന്റെ വാഹനത്തിലാണ് പ്രതി യാസിനെ വെട്ടാൻ വന്നത്. നശിപ്പിച്ച വാഹനം ശരിയാക്കി തന്നില്ലെങ്കിൽ കൊന്നുകളയും എന്ന് രാജ് മോൻ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വഴങ്ങില്ല എന്ന് മനസ്സിലായപ്പോൾ സനദിനെ കൊലപ്പെടുത്താൻ ഷിബു, രാജ് മോൻ, രാജേഷ് എന്നിവർ സംഘം ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. രാത്രി നിലയ്ക്കാമുക്കിലെ പച്ചക്കറി കട അടച്ചിട്ടുവരുന്നതിനിടെ സനദിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. കടയ്ക്കാവൂർ എസ്എച്ച്ഒ ആർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News