"ജീവനോടെയുണ്ട് ’; ഭാഗ്യം



എഴുകോൺ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ വീണ യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. എഴുകോൺ ടെക്നിക്കൽ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് സംഭവം. എഴുകോൺ അറുപറക്കോണം സ്വദേശി അശോകനാണ് ജോലി കഴിഞ്ഞ് മടങ്ങവെ മദ്യപിച്ച് നടക്കാൻ പോലുമാകാതെ ട്രാക്കിൽ വീണത്. മദ്യലഹരിയിൽ അശോകൻ ട്രാക്കിൽ കിടന്നുറങ്ങി. ഇതേ സമയം പുനലൂർ -–-നാഗർകോവിൽ എക്സ്പ്രസ് കടന്നുവന്നു. ശബ്ദം കേട്ട് അശോകൻ ഉണർന്നപ്പോൾ ട്രെയിൻ ശരീരത്തിനു മുകളിലൂടെ കടന്നുപോയി. ശരീരം ഒതുക്കി ശ്വാസമടക്കി കിടന്ന അശോകൻ ട്രെയിൻ പോയെന്ന് ഉറപ്പായ ശേഷമാണ് എണീറ്റത്. അതേ സമയം ട്രാക്കിൽ മൃതദേഹമാണ് കിടന്നതെന്ന് കരുതി ലോക്കോ പൈലറ്റ് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. സ്റ്റേഷനിൽ നിന്ന് അറിയിച്ചതനുസരിച്ച് എഴുകോൺ പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ‘മൃതദേഹം' ട്രാക്കിൽ എഴുന്നേറ്റിരിക്കുന്നു. തുടർന്ന് അശോകനെ പൊലീസുകാരാണ് വീട്ടിൽ എത്തിച്ചത്. ട്രാക്ക് പരിശോധന പൂർത്തിയാകാത്തതിനാൽ ഇതേ പാതയിൽ കൊല്ലത്തേക്ക് പോകാനുള്ള ട്രെയിൻ പിടിച്ചിട്ടിരുന്നു. മദ്യപിച്ച് ട്രാക്കിൽ കിടക്കുകയും ട്രെയിൻ വൈകിപ്പിക്കുകയുംചെയ്ത സംഭവത്തിൽ അശോകനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News