കോടിയേരിയുടെ ഇടപെടലുകൾ ടൂറിസം മേഖലയും ഉണർന്നു



 തലശേരി പൈതൃകനഗരിയുടെ ചരിത്രശേഷിപ്പുകൾ ലോകത്തിനുമുന്നിൽ എത്തിക്കാൻ ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി നടത്തിയ ഇടപെടലുകളാണ് മലബാറിലെ ടൂറിസം വികസനത്തിന് ആക്കം കൂട്ടിയത്. കോട്ടയും ഇംഗ്ലീഷ് പള്ളിയും ഓവർബറീസ് ഫോളിയും..... പുറംലോകം ശ്രദ്ധിക്കാതിരുന്ന തലശേരിയുടെ ചരിത്രവും സൗന്ദര്യവും പരമാവധി ടൂറിസത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ.   വിനോദസഞ്ചാരം തെക്കൻ ജില്ലകളിൽമാത്രം ഒതുങ്ങിയപ്പോഴാണ് മലബാറിന്റെ സാധ്യതകൾ തുറക്കാൻ കോടിയേരി മുൻകൈയെടുത്തത്. ഉത്തരവാദിത്വ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ പിന്നീട് നമ്മുടെ മുഖ്യ വരുമാനമാർഗങ്ങളിലൊന്നായി.   മുസിരിസ് പട്ടണത്തോടൊപ്പം അതേ പ്രാധാന്യത്തിലാണ് തലശേരി പൈതൃക ടൂറിസം പദ്ധതിയും ആരംഭിച്ചത്.  സ്വകാര്യ പങ്കാളിത്തം ടൂറിസം വികസനത്തിൽ മുഖ്യപങ്കുവഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.   കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനം നടപ്പാക്കുന്നതിലും അടിസ്ഥാന വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും കോടിയേരി കാണിച്ച ശ്രദ്ധ പ്രശംസനീയമായിരുന്നു.  അത് കേരളത്തിലേക്ക് സന്ദർശനത്തിനായി വരുന്ന വിദേശ സഞ്ചരികളുടെയും ആഭ്യന്തര സഞ്ചാരികളുടെയും എണ്ണത്തിലും കുതിച്ചുചാട്ടത്തിന് സഹായിച്ചു. മലബാറിൽ  വിസ്മയാവഹമായ പുരോഗതിയാണ് ടൂറിസം മേഖല കൈവരിച്ചത്.    ടൂറിസം മേഖലയിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചതും ഇക്കാലത്തുതന്നെ. ദേശീയ നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് വലിയ മുതൽക്കൂട്ടായി. കെടിഡിസി ലാഭത്തിലായതും ഇക്കാലത്തുതന്നെ.     മലബാറിലെ ടൂറിസം കേന്ദ്രങ്ങളെ ശ്രദ്ധാകേന്ദ്രങ്ങളാക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ടതിനൊപ്പം മറഞ്ഞിരിക്കുന്നതും നാമാവശേഷമായതുമായ ചരിത്ര സ്ഥാപനങ്ങളെ കാഴ്ചപ്പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയത് കോടിയേരി ടൂറിസം മന്ത്രിയായതോടെയാണ്. Read on deshabhimani.com

Related News