കലാമണ്ഡലം വികസനത്തിന്
5 ഏക്കർ ഭൂമി ഏറ്റെടുക്കും



തൃശൂർ കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം. പട്ടികജാതി–-വർഗ ന്യൂനപക്ഷക്ഷേമ ദേവസ്വം   മന്ത്രി കെ രാധാകൃഷ്ണൻ, സംസ്കാരിക മന്ത്രി സജി ചെറിയാൻ,  വഖഫ്   മന്ത്രി വി അബ്ദുറഹ്‌മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.  കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ അഞ്ച്‌ ഏക്കർ സ്ഥലം വിട്ടുനൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനു പകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നുകിടക്കുന്ന അഞ്ച്‌ ഏക്കർ സ്വകാര്യ ഭൂമി വാങ്ങി നൽകും. വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടി  പൂർത്തിയാക്കാനാണ് ധാരണ. കലാമണ്ഡലത്തെ സാംസ്‌കാരിക സർവകലാശാലയാക്കുമെന്ന് കഴിഞ്ഞ ദിവസം നയപ്രഖ്യാപനത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരുന്നു. സർവകലാശാലയായി ഉയരുന്ന കലാമണ്ഡലത്തിനുള്ള ഭൗതിക സാഹചര്യങ്ങളാണ് മന്ത്രിമാരെ ഒന്നിച്ചിരുത്തി ഒരുക്കുന്നത്. കലാമണ്ഡലത്തിന്റെ ജനപ്രതിനിധിയെന്ന നിലയിൽ ഇത് ഏറെ ആഹ്ലാദകരമാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. യോഗത്തിൽ വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. കലാമണ്ഡലം സാംസ്‌കാരിക സർവകലാശാലയാക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകൾ സർക്കാർ നടത്തിവരികയാണ്‌. 25 ഏക്കറോളം ഭൂമി ഏറ്റെടുക്കണമെന്നാണ്‌ ഭരണസമിതിയുടെ നിർദേശം. അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയും  ചെയ്‌തു.  അതിന്റെ ആദ്യഘട്ടമായാണ്‌ ഈ അഞ്ചേക്കർ ഏറ്റെടുക്കുന്നത്‌. വിസ്‌തൃതമായ ക്യാമ്പസാണ്‌ ലക്ഷ്യമിടുന്നത്‌.  നിലവിൽ പരിമിതമായ സ്ഥലത്താണ്‌ കലാമണ്ഡലം പ്രവർത്തിക്കുന്നത്‌. ഇതിന്‌ പരിഹാരം കാണണമെന്ന്‌ ദീർഘകാല ആവശ്യമായിരുന്നു. സ്ഥലം എംഎൽഎകൂടിയായ മന്ത്രി കെ രാധാകൃഷ്‌ണൻ ഇതിനായി നിരന്തരം ശ്രമിച്ചിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇതിന്‌ പിന്തുണയേകിയതോടെയാണ്‌ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലായത്‌. Read on deshabhimani.com

Related News