ഓപ്പറേഷൻ പ്രവാഹ്: പ്രളയഭീതിയില്ലാതെ നെടുമ്പാശേരി വിമാനത്താവളം



നെടുമ്പാശേരി > പ്രളയഭീതിയൊഴിഞ്ഞ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. 2018ലെ മഹാപ്രളയത്തിൽ വെള്ളംകയറി നാശനഷ്ടമുണ്ടായ വിമാനത്താവളത്തിൽ "ഓപ്പറേഷൻ പ്രവാഹ്' നടപ്പാക്കി വെള്ളക്കെട്ടിൽനിന്ന്‌ പ്രതിരോധം തീർത്തതായി സിയാൽ അധികൃതർ പറഞ്ഞു. 120 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. കോഴിക്കോട് ഐഐടി നടത്തിയ പഠനറിപ്പോർട്ട് അംഗീകരിച്ചാണ് സിയാൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ പ്രവാഹ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി പെരിയാറിന്റെ കൈവഴിയായ ചെങ്ങൽ തോട് മൂന്നരക്കിലോമീറ്ററോളം ശുചീകരിച്ചു. തോടിന്റെ വീതി എട്ടുമുതൽ 20 മീറ്റർവരെയാക്കി വർധിപ്പിച്ചു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനും സമീപപ്രദേശങ്ങൾ ഒറ്റപ്പെടാതിരിക്കാനും മൂന്നു പാലങ്ങൾ നീളവും വീതിയുംകൂട്ടി പുനർനിർമിച്ചു. വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളിലെ പ്രധാന തോടുകളുടെ ശുചീകരണമുൾപ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നതിനെത്തുടർന്ന് ജില്ലാ ഭരണനേതൃത്വം നൽകിയ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ സിയാൽ എംഡിയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുടെ യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അമിത മഴ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും പ്രതികൂലകാലാവസ്ഥയിൽ ഒരു വിമാനംപോലും ഇറങ്ങാൻ കഴിയാതെ തിരിച്ചുവിടേണ്ടിവന്നിട്ടില്ലെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News