എൻസിഇആർടി പാഠപുസ്‌തക പരിഷ്‌കരണം: ശക്തമായ വിമർശനവുമായി സിറോ മലബാർ സഭ



കൊച്ചി> വൈവിധ്യസമ്പൂർണമായ ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വ ദേശീയതയായി മാറ്റിപ്പണിയാനുള്ള കേന്ദ്രസർക്കാരിന്റെ സർവാധിപത്യ ശ്രമങ്ങളുടെ ഭാഗമായാണ്‌ എൻസിഇആർടിയുടെ 11, 12 ക്ലാസുകളിലെ ചരിത്ര പാഠപുസ്തക പരിഷ്കരണമെന്ന്‌ സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപത മുഖപത്രം ‘സത്യദീപം’. ഒരുഭാഷ, ഒരുമതം, ഒരുപാർടി എന്ന ഏകീകരണത്തിന് ചരിത്രത്തിന്റെകൂടി പിന്തുണ ഉറപ്പിക്കാനാണ് പാഠപുസ്തകങ്ങളിലെ ആസൂത്രിത അതിക്രമങ്ങളെന്ന്‌ ‘പാഠഭേദത്തിന്റെ പരിക്കുകൾ’ തലക്കെട്ടിൽ സത്യദീപത്തിന്റെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു. ഇന്ത്യാ ചരിത്രമെന്നാൽ ഹിന്ദുചരിത്രമെന്ന സംഘപരിവാർനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ മുഗൾ സാമ്രാജ്യ ചരിത്രംപോലുള്ള പ്രത്യേക പാഠങ്ങൾ ഒഴിവാക്കുന്നതെന്ന വിമർശനം ശക്തമാണ്‌. നവലിബറൽ സാമ്പത്തിക നയത്തിന്റെ പ്രത്യാഘാതങ്ങൾ, പരിസ്ഥിതി രാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങൾ, വളർന്നുവരുന്ന വർഗീയത തുടങ്ങി നിലവിലെ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന പലതും വെട്ടിയൊതുക്കി. ശീതയുദ്ധ കാലഘട്ടം, സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം, സാംസ്കാരിക സംഘട്ടനങ്ങൾ, വ്യവസായിക വിപ്ലവം, ഗുജറാത്ത് കലാപം, ഗാന്ധിവധം രാജ്യത്തെ സ്വാധീനിച്ച വിധം, ജനാധിപത്യവും വൈവിധ്യവും, ജനാധിപത്യത്തിന്റെ വെല്ലുവിളികൾ, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങി ലോക രാഷ്ട്രീയത്തിലെ അതിപ്രധാന ചലനങ്ങളും ഇന്ത്യൻ ദേശീയത ബഹുസ്വരതയിൽ പുനഃനിർമിക്കപ്പെട്ടത് എങ്ങനെയെന്നത്‌ ഉൾപ്പെടെയുള്ള ചരിത്രപാഠങ്ങളും തമസ്കരിച്ചാണ് പാഠപുസ്തക പരിഷ്കരണം. ഇത്‌ ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുന്നു. ഡൽഹി സർവകലാശാല ബിഎ (ഓണേഴ്‌സ്) പൊളിറ്റിക്കൽ സയൻസ് കോഴ്‌സിൽ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി പകരം വി ഡി സവർക്കറെക്കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്തി സിലബസ് പരിഷ്കരിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണെന്നതും ഇതുമായി ചേർത്ത്‌ വായിക്കണമെന്നും മുഖപ്രസംഗത്തിൽ എടുത്തുപറയുന്നു.   Read on deshabhimani.com

Related News