‘നീരുറവ്‌’ നയിക്കുക സ്‌ത്രീകൾ ; പ്രാദേശിക സമിതികളിൽ പകുതി അംഗങ്ങൾ സ്‌ത്രീകൾ



തിരുവനന്തപുരം നീർത്തടാധിഷ്‌ഠിത സമഗ്ര വികസന പദ്ധതി ‘നീരുറവി’ന്‌ നേതൃത്വം നൽകുക സ്‌ത്രീകൾ. സംഘാടനത്തിനായി രൂപീകരിക്കുന്ന പ്രാദേശിക സമിതികളിൽ പകുതി അംഗങ്ങൾ സ്‌ത്രീകളാകണമെന്നാണ്‌ ഹരിതകേരളം മിഷന്റെ മാർഗനിർദേശം. പ്രവൃത്തികൾ നിർവഹിക്കുക തൊഴിലുറപ്പ്‌ തൊഴിലാളികളും. പട്ടികവിഭാഗ പ്രാതിനിധ്യവും ഉറപ്പാക്കും. മണ്ണ്, ജലസംരക്ഷണ, പരിസ്ഥിതി പുനഃസ്ഥാപനമേഖലയിൽ എല്ലാവർഷവും 5000 കോടി രൂപയുടെ പദ്ധതിയാണ്‌ വിഭാവനം ചെയ്യുന്നത്‌. പ്രാദേശിക സൂക്ഷ്‌മ നീർത്തടങ്ങളെയും വൃഷ്ടിപ്രദേശങ്ങളെയും പരിഗണിച്ചാണ്‌ പഞ്ചായത്തുകൾ സമഗ്ര പദ്ധതി തയ്യാറാക്കുക. ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾ ഏകോപനം ഏറ്റെടുക്കും. പരിശീലന, പ്രചാരണ പരിപാടികൾക്ക്‌ സ്‌ത്രീകൾ നേതൃത്വം നൽകും. നീർത്തടനടത്തം ഇതിൽ പ്രധാനമാകും. 50 വീടിന്‌ ഒന്ന്‌ എന്ന നിലയിൽ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. പൊതു, സ്വകാര്യഭൂമികളിലെ നീർച്ചാലുകളും പൊതുകുളങ്ങൾ അടക്കമുള്ള ജലസ്രോതസ്സുകളുമെല്ലാം ശാസ്‌ത്രീയ പഠനവിധേയമാക്കും. പഞ്ചായത്തുതലത്തിലെ ഏകോപന സമിതിക്ക്‌ പ്രസിഡന്റ്‌ നേതൃത്വം നൽകും. ഒാരോ നീർത്തടത്തിനും പ്രത്യേക സമിതിയുണ്ടാകും. വാർഡുകളിൽ നീർത്തട ഗ്രാമസഭകൾ രൂപീകരിക്കും. പദ്ധതിരേഖ അംഗീകരിക്കൽ, സമയബന്ധിത പൂർത്തീകരണം ഉറപ്പാക്കൽ എന്നിവ സഭയുടെ ചുമതലയാണ്‌. Read on deshabhimani.com

Related News