നല്ലേപ്പിള്ളിയിൽ എൽഡിഎഫിന്‌ മിന്നുംവിജയം; ജനതാദൾ എസ്–കോൺഗ്രസ് കൂട്ടുകെട്ടിന് തിരിച്ചടി



ചിറ്റൂർ> നല്ലേപ്പിള്ളി സർവീസ്‌ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിന് ഉജ്വല വിജയം. ജനതാദൾ എസ്–-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനേറ്റ കനത്ത തിരിച്ചടിയായി വിധിയെഴുത്ത്. എൽഡിഎഫിനെ തകർക്കാൻ കള്ളപ്രചാരണവുമായി ഇറങ്ങിയവരെ ജനം പരാജയപ്പെടുത്തി. വൻ ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ വിജയിച്ചത്‌. നാടിന്റെ സമഗ്രവികസനത്തിനായി ബാങ്ക്‌ ഭരണസമിതി കഴിഞ്ഞ പത്തുവർഷമായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്‌ മിന്നുന്ന തെരഞ്ഞെടുപ്പ്‌ വിജയം. എൽഡിഎഫ് പാനലിൽ മത്സരിച്ച എം അബുതാഹിർ, കെ കലാധരൻ, വി കൃഷ്ണകുമാർ, ഡി ജയപാലൻ, എസ് മുത്തലീഫ്, വി രാജീവ്, സി എ ശ്രീജിത്ത്കുമാർ, ശ്രീലൻ, ബി വനജ, വിജയകുമാരി, ടി ഷൈലജ, സി പ്രസാദ്, റാഫൂൽ റഹിം എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തു. 15,754 വോട്ടർമാരുള്ള ബാങ്കിൽ 8,966 വോട്ടാണ് (56.95 ശതമാനം) പോൾ ചെയ്തത്. 2,200ലേറെ വോട്ടുകളുടെ ഭൂരിപക്ഷം എൽഡിഎഫ് പാനലിലുള്ളവർ നേടി. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച വോട്ടെണ്ണൽ രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്. പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന ആവേശമാണ് നല്ലേപ്പിള്ളി ബാങ്ക് തെരഞ്ഞെടുപ്പിൽ കണ്ടത്. രാവിലെ എട്ടുമുതൽ പോളിങ് സ്റ്റേഷനിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് ഒഴിവാക്കാനായി 13 ബുത്ത്‌ ഒരുക്കിയിരുന്നു. എൽഡിഎഫ് പ്രവർത്തകർ നല്ലേപ്പിള്ളിയിൽ ആഹ്ലാദപ്രകടനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി–-1 ലോക്കൽ സെക്രട്ടറി വി ബിനു അധ്യക്ഷനായി. സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, സിപിഐ മണ്ഡലം സെക്രട്ടറി കെ ഷാജഹാൻ എന്നിവർ സംസാരിച്ചു. വിജയിച്ച സ്ഥാനാർഥികളെ ജില്ലാ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു. Read on deshabhimani.com

Related News