ഒരു കോടി രൂപ നഷ്‌ടപരിഹാരം; എം വി ഗോവിന്ദൻ സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചു



കണ്ണൂർ> അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ വക്കീൽ നോട്ടീസ്‌ അയച്ചു. ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട്‌ തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളാസ്‌ ജോസഫ്‌ മുഖേനയാണ്‌ നോട്ടീസ്‌ അയച്ചത്‌. മാർച്ച്‌ 9ന്‌ ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ സ്വപ്‌ന സുരേഷ്‌  ആരോപണം ഉന്നയിച്ചതെന്ന്‌ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവൻ ആരോപണവും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും പ്രതിഫലമായി 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തും  എം വി ഗോവിന്ദനു വേണ്ടി വിജയ്‌പിളളയെന്നാൾ സമീപിച്ചുവെന്നായിരുന്നു ആരോപണം. ഇംഗ്‌ളീഷിലും മലായളത്തിലുമുളള പത്രങ്ങൾ ഈ ആരോപണം പ്രസിദ്ധീകരിക്കുകയും ചാനലുകൾ വാർത്ത സംപ്രേഷണം ചെയ്യുകയും ചെയ്‌തു. വ്യക്തിപരമായി അധിക്ഷേപിക്കുകയും  അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്‌ ഈ ആരോപണം ഉന്നയിച്ചത്‌. തികച്ചും വസ്‌തുതാ വിരുദ്ധവും തെറ്റായതുമായ ഈ ആരോപണം നിരുപാധികം പിൻവലിച്ച്‌ മാപ്പ്‌ പറയുന്നതായി രണ്ട്‌ പ്രമുഖ മലയാള പത്രങ്ങളിലും മുഴുവൻ ചാനലുകളിലും അറിയിപ്പ്‌ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News