ലീഗ്‌ പ്രവർത്തകസമിതി 26 ന്‌ ; അഴിമതി മിണ്ടരുത്‌ ; ഉപസമിതി പറഞ്ഞതിൽ മാത്രം ചർച്ച



കോഴിക്കോട്‌ ഒടുവിൽ മുസ്ലിംലീഗ്‌ സംസ്ഥാന പ്രവർത്തകസമിതി യോഗം വിളിക്കാൻ തീരുമാനം. 26ന്‌ മലപ്പുറത്താണ്‌ യോഗം. നിയമസഭാ ഫലം വന്ന്‌ നാലു മാസത്തിന്‌ ശേഷമാണ്‌ ലീഗ്‌ സംസ്ഥാനസമിതി ചേരുന്നത്‌.‘ഹരിത’ വിഷയം,  മുഖപത്രമായ ചന്ദ്രികയിലെ അഴിമതി എന്നിവ ചർച്ചചെയ്യാൻ വിലക്കുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ കാരണം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന്‌ ഒരുവിഭാഗം ഉയർത്തിയ ചർച്ചയും അനുവദിക്കില്ല. കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്യുന്നതും അഴിമതിയും  ചർച്ച പാടില്ലെന്നും നേതൃതല നിർദേശമുണ്ട്‌. തെരഞ്ഞെടുപ്പ്‌ തോൽവി വിലയിരുത്താൻ പ്രവർത്തകസമിതി വിളിക്കാത്തത്‌  ലീഗിൽ തർക്കത്തിനിടയാക്കിയിരുന്നു. പരാജയത്തെച്ചൊല്ലി സംസ്ഥാന ഭാരവാഹി യോഗത്തിൽ കനത്ത വിമർശമുണ്ടായി. ലോക്‌സഭാംഗത്വം ഉപേക്ഷിച്ച്‌ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക്‌ മത്സരിച്ചതായിരുന്നു  പ്രധാന കാരണമായി നേതാക്കളുടെ വിമർശം. പ്രവർത്തകസമിതി വിളിച്ച്‌ ഗൗരവമായ ചർച്ചയും ആവശ്യപ്പെട്ടു.  എന്നാൽ നേതൃത്വം ചർച്ച  ഭയന്ന്‌ യോഗം അനിശ്ചിതമായി നീട്ടി. ഉപസമിതി പറഞ്ഞതിൽ മാത്രം ചർച്ച സംസ്ഥാന ഭാരവാഹികളടങ്ങിയ പത്തംഗ ഉപസമിതി തയ്യാറാക്കിയ പ്രവർത്തന രേഖ, റിപ്പോർട്ട്‌ ഇവ കേന്ദ്രീകരിച്ചേ ചർച്ച പാടുള്ളൂവെന്നാണ്‌ നിർദേശം.  ഉപസമിതി  ഇതിന്‌ അനുസൃതമായ  റിപ്പോർട്ടാണ്‌ തയ്യാറാക്കിയതും. പരാജയം വിലയിരുത്തുന്നതിലടക്കം സമിതിയിൽ ഭിന്നതയുണ്ടായി. കുഞ്ഞാലിക്കുട്ടിയാണ്‌ തോൽവിയുടെ കാരണക്കാരൻ എന്ന വിശകലനം ഒഴിവാക്കിയാണിപ്പോൾ റിപ്പോർട്ട്‌. കുഞ്ഞാലിക്കുട്ടി അനുകൂലികൾക്കായിരുന്നു സമിതിയിൽ  ഭൂരിപക്ഷം. Read on deshabhimani.com

Related News