ഭാര്യയെ വെടിവച്ചുകൊന്ന്‌ യുവാവ്‌ തൂങ്ങിമരിച്ചു



കാനത്തൂർ (കാസർകോട്)> യുവതിയെ വെടിവച്ച് കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു.  വടക്കേക്കര കോളനിയിലെ  ‌ ബേബി ശാലിനിയെ (30) വെടിവച്ചുകൊന്ന ഭർത്താവ്‌  വിജയനാണ് (38) ജീവനൊടുക്കിയത്‌‌. മുളിയാർ പഞ്ചായത്തിലെ കാനത്തൂരിൽ ശനിയാഴ്ച പകൽ പന്ത്രണ്ടോടെയാണ്‌ സംഭവം.  വീടിനടുത്ത്‌ അടക്ക പൊളിക്കുകയായിരുന്ന വിജയൻ വീട്ടിൽ എത്തി ഭാര്യയുടെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്ത ശേഷം  നാടൻ തോക്കുകൊണ്ട്  തലയിൽ വെടിവച്ചു. മദ്യലഹരിയിലായിരുന്നു. ആറുവയസ്സുകാരനായ ഏക മകൻ അഭിഷേകിന്റെ മുന്നിലായിരുന്നു സംഭവം.  തുടർന്ന്‌  അടുത്ത റബർ തോട്ടത്തിലെത്തി മുകളിലേക്ക് വെടിയുതിർത്തശേഷം റബർ മരത്തിൽ തൂങ്ങിമരിച്ചു. മദ്യലഹരിയും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ  നിഗമനം. കോളിയടുക്കയിൽനിന്ന് അടുത്തിടെയാണ്‌ ഇവർ വടക്കേക്കരയിലേക്ക് താമസം മാറിയത്‌. ഇരുവരുടെയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്‌ധർ  സ്ഥലം സന്ദർശിച്ചു. ചോമന്റെയും ചൊമറുവിന്റെയും മകനാണ് വിജയൻ. സഹോദരങ്ങൾ: ഭാർഗവി, പുഷ്‌പ, സരസ്വതി, സുജാത, പരേതരായ ചന്ദ്രൻ, സുശീല. കുണ്ടംകുഴി കൂവാരയിലെ എച്ച് രാജുവിന്റെയും കാർത്യായനിയുടെയും മകളാണ് ബേബി ശാലിനി. സഹോദരങ്ങൾ: നാരായണി (നെല്ലിത്താവ്), സുജാത (ബളാൽ), സതീശൻ. വനിതാ കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ  റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. Read on deshabhimani.com

Related News