മദ്യലഹരിയിൽ ആദിവാസി യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി



എടക്കര> ഉപ്പട മലച്ചി ആദിവാസി കോളനിയിൽ  മദ്യലഹരിയിൽ  യുവാവ് ഭാര്യയെ  തലയ്ക്കടിച്ച് കൊലപ്പെടുത്തി. രമണി (28)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പോത്ത്കല്ല് പഞ്ചായത്തിലെ മുണ്ടേരി അപ്പൻകാപ്പ് ആദിവാസി കോളനിയിലെ സുരേഷി (33)നെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കോളനിയിലെ വാട്ടർ ടാങ്കിന് സമീപത്തുവച്ച് രാത്രിയിൽ ഇരുവരും കലഹിക്കുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. മർദനേമേറ്റ്‌ അവശയായ രമണിയെ പ്രതി വീട്ടിൽ കൊണ്ടുപോയി  വീണ്ടും മർദിച്ചു. വിറകുകൊണ്ട് തലയ്ക്കടിയേറ്റാണ് രമണി കൊല്ലപ്പെട്ടത്. തുടർന്ന്‌ പ്രതി തൊട്ടടുത്തുള്ള റിട്ട. അധ്യാപകന്റെ വീട്ടിൽ പോയി വിവരം പറഞ്ഞു. രാത്രി 11ന് പോത്ത്കല്ല് പൊലീസ് സ്ഥലത്തെത്തി വീട്ടിൽവച്ച്‌ പ്രതിയെ കസ്റ്റഡിയിലെടുത്തു. രമണിയെ സുരേഷ്‌ മുമ്പും മർദിക്കാറുള്ളതായി കോളനിവാസികൾ പൊലീസിനോട് പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ എം ബിജു സ്ഥലത്തെത്തി. നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ സാന്നിധ്യത്തിൽ എടക്കര പൊലീസ് ഇൻസ്പെക്ടർ വി എൻ ഷൈജുവിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മലപ്പുറത്തുനിന്ന്‌ ഫോറൻസിക് വിഭാഗം മേധാവി ഡോ. മിനി, ഫിംഗർ പ്രിന്റ് എക്സ്പേർട്ട് റുബീന എന്നിവരെത്തി തെളിവെടുത്തു. മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്. ബുധൻ പകൽ ഒന്നോടെ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രമണിക്ക് മക്കളില്ല. അമ്മ: ചീര. അച്ഛൻ: മന്നി. സഹോദരൻ: രതീഷ്.   Read on deshabhimani.com

Related News