യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; കോഴിക്കോട്‌ ബിജെപി പ്രവർത്തകൻ പിടിയിൽ

പ്രതി രതീഷ്‌


കോഴിക്കോട്‌ > യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. ശാന്തിനഗർ സ്വദേശി രതീഷി(38)നെയാണ്‌ വെള്ളയിൽ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ശാന്തിനഗർ കോളനി നിവാസി സുനിലി(റഫീഖ്‌)നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്‌ കേസ്‌. ഡിസംബർ മൂന്നിന്‌ രാത്രി ശാന്തിനഗർ കോളനി ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന സുനിലിനെ രതീഷ് കൊടുവാൾകൊണ്ട് തലയ്‌ക്ക്‌ വെട്ടി. ഓടി രക്ഷപ്പെട്ടതിനാലാണ്‌ ഇയാളുടെ ജീവൻ അപകടപ്പെടാതിരുന്നത്‌. സംഭവത്തിന്‌ ശേഷം രതീഷ് മുമ്പ്‌ ചില കേസുകളിലെ കൂട്ടുപ്രതികളുടെ സഹായത്തോടെ തിരുവനന്തപുരത്തേക്ക്‌ കടന്നു. പൊലീസ്‌ എത്തിയതറിഞ്ഞ്‌ തമിഴ്‌നാട്ടിലേക്ക്‌ കടന്നതോടെ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച്‌ അന്വേഷണമാരംഭിച്ചു. ചെന്നൈയിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം പൊലീസിന്‌ ലഭിച്ചിരുന്നു. അതിനിടെ ഒളിവിൽ കഴിയാനായി കോഴിക്കോട്ടെ സുഹൃത്തുക്കളിൽനിന്ന്‌ പണം ആവശ്യപ്പെട്ടിരുന്നു. പണം കൈപ്പറ്റാനായി ഞായർ രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത്‌ എത്തിയപ്പോഴാണ്‌ വെള്ളയിൽ പൊലീസ്‌ പിടികൂടിയത്‌. ഇയാളുടെ പേരിൽ തിരുവനന്തപുരം നേമം, പൂജപ്പുര സ്റ്റേഷനുകളിലായി  കേസുകൾ നിലവിലുണ്ട്‌. Read on deshabhimani.com

Related News