സർക്കാർ ഇടപെട്ടു; മൂന്നാർ പഞ്ചായത്തിൽ ലൈഫ് പദ്ധതി നടപ്പാക്കും



മൂന്നാർ > മൂന്നാർ  പഞ്ചായത്തിൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കിയതായി  പ്രസിഡൻ്റ് പ്രവീണ രവികുമാർ പറഞ്ഞു. ഇതിനായി സർക്കാർ പുതിയ ഉത്തരവിട്ടതായും പ്രസിഡന്റ് അറിയിച്ചു. ലൈഫ് പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞദിവസം  പഞ്ചായത്ത് ഭരണസമിതി യോഗം ചർച്ച ചെയ്‌ത് സർക്കാരിന് സമർപ്പിച്ച അപേക്ഷയിലാണ് അനുമതി ലഭിച്ചത്.   ദേവികുളം ബ്ലോക്കിന്റെ പരിധിയിൽ സർക്കാർ സഹായത്തോടെയോ അല്ലാതെയോ,  ലൈഫ് പദ്ധതി പ്രകാരം ഭൂമി ലഭ്യമായ ഗുണഭോക്താക്കൾക്ക് മൂന്നാർ പഞ്ചായത്തിന്റെ  ഭവനപദ്ധതി വിഹിതം സ്ഥലം ലഭിച്ച സ്ഥലത്തെ പഞ്ചായത്തിനു കൈമാറും. 1.44 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. സ്ഥലം ലഭിച്ചവർ എൻഒസി, അസൈൻമെൻ്റ് ഓർഡർ, ജാതി സർട്ടിഫിക്കറ്റ് എന്നിവ വാർഡംഗം മുഖേന പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.  സർക്കാരിൽ നിന്നും അനുവദിച്ച ഭവന വായ്‌പ പൂർണമായും പഞ്ചായത്ത് തിരിച്ചടയ്ക്കും. തുടർന്നും സ്ഥലം ലഭിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.   ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നതിനായി 10 വർഷത്തിനിടെ 4662 അപേക്ഷകളാണ്  മൂന്നാർ പഞ്ചായത്തിൽ ലഭിച്ചത്. ഇതിൽ 1665 ഗുണഭോക്താക്കൾക്ക് കുറ്റ്യാർവാലി, മറയൂർ, കാന്തല്ലൂർ തുടങ്ങിയ ഭാഗങ്ങളിൽ ഭൂമി ലഭിച്ചിരുന്നു. എന്നാൽ, വീട് നിർമിക്കുന്നതിനുള്ള സഹായം  ഭരണം നടത്തിവന്ന യുഡിഎഫ് ഭരണസമിതി നടപ്പാക്കിയില്ല. സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനോ  അനുകൂല ഉത്തരവ്  വാങ്ങുന്നതിന് തയാറായതുമില്ല. ഇപ്പോൾ ഭരണ മാറ്റംവന്നതോടെ ജനങ്ങളുടെ അഭ്യർഥനമാനിച്ച് അടിയന്തിര 'പഞ്ചായത്ത് യോഗം ചേർന്ന് സർക്കാരിന് അപേക്ഷ സമർപ്പിച്ചതോടെയാണ് ലെെഫ് പദ്ധതിയിൽ വീടിന് അനുമതിയായത്. മൂന്നാർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌  എം രാജേന്ദ്രനും എൽഡിഎഫ്‌ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News