ജലനിരപ്പ്‌ കുറയാതെ 
അണക്കെട്ടുകൾ ; മുല്ലപ്പെരിയാറിൽ 
13 ഷട്ടറും ഉയർത്തി ; കക്കയം 
അണക്കെട്ടും 
തുറന്നു



തിരുവനന്തപുരം വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും നീരൊഴുക്ക്‌ ശക്തമായതിനാലും ജലനിരപ്പ്‌ കുറയാതെ അണക്കെട്ടുകൾ. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർകൂടി ഉയർത്തി. രണ്ട്‌ ഷട്ടർ തിങ്കളാഴ്‌ച 10 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. കോഴിക്കോട്‌ കക്കയം അണക്കെട്ടിന്റെ ഒരു ഷട്ടറും 10 സെന്റീമീറ്റർ ഉയർത്തി.  തൃശൂർ പെരിങ്ങൽക്കുത്ത്‌ ഡാമിന്റെ മുഴുവൻ ഷട്ടറുകളും സ്ലൂയിസ്‌ വാൽവുകളും തുറന്നുവച്ചിരിക്കയാണ്‌. പറമ്പിക്കുളം, തൂണക്കടവ്‌, ചിമ്മിണി, പീച്ചി അണക്കെട്ടും തുറന്നിരിക്കുകയാണ്‌.  2663.00 അടി സംഭരണശേഷിയുള്ള ഷോളയാർ റിസർവോയറിൽ നിലവിൽ 2658 അടി വെള്ളം ഉണ്ട്‌. ഇവിടെനിന്ന്‌ സെക്കൻഡിൽ 1,28,070 ലിറ്റർ വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നു. ഇതിനാൽ ചാലക്കുടിപ്പുഴയിൽ വെള്ളത്തിന്റെ അളവ്‌ കാര്യമായി കുറഞ്ഞിട്ടില്ല. മുല്ലപ്പെരിയാർ : ജലനിരപ്പ് 139.6 അടി മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വലിയതോതിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയെ തുടർന്നാണ് നീരൊഴുക്ക് തുടരുന്നത്. ചൊവ്വ രാവിലെ ആറിന് 139.5 അടി ആയിരുന്ന ജലനിരപ്പ് വൈകിട്ട് നാലിന് 139.6 ആയി. അണക്കെട്ടിലെ 13 സ്പിൽവേ ഷട്ടറും 90 സെന്റിമീറ്റർ വീതമുയർത്തി സെക്കൻഡിൽ 2,95,000 ലിറ്റർ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. ഈ വെള്ളവും നീരൊഴുക്കും കാരണം ചെറുതോണി ഷട്ടറുകൾ അധികമുയർത്തി. സെക്കൻഡിൽ 3,50,000 ലിറ്റർ വെള്ളമാണ്‌ പെരിയാറിലേക്ക്‌ ഒഴുക്കിവിടുന്നത്‌.  ഇടുക്കി പദ്ധതിയിലേക്ക്‌ എത്തുന്ന ആറ്‌ നദികളും ജലസമൃദ്ധമാണ്‌. ചൊവ്വ വൈകിട്ട്‌ ഇടുക്കിയിൽ 2387.20 അടിയാണ്‌ ജലനിരപ്പ്‌. സംഭരണശേഷിയുടെ 86 ശതമാനം പിന്നിട്ടു.  മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം വർധിപ്പിച്ചു. കഴിഞ്ഞദിവസം 17.695 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപാദിപ്പിച്ചു. ആറ്‌ ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്‌. Read on deshabhimani.com

Related News