മദ്യ ലഹരിയിൽ മകൻ അമ്മയെ തോട്ടിലെ ചെളിയിൽ ചവിട്ടിതാഴ്ത്തി; വയോധികയ്ക്ക് ദാരുണാന്ത്യം



വൈക്കം> ഉദയനാപുരം വൈക്കപ്രയാറിൽ അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തിനിടയിൽ  മകൻ അമ്മയെ ചെളിയിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി. കൊച്ചു കണിയാന്തറ വീട്ടിൽ  മന്ദാകിനി(68) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മകൻ ബൈജു (43) നെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.  ശനിയാഴ്ച ഉച്ച കഴിഞ്ഞ്  3.30 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മകൻ അമ്മയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അമ്മയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ശേഷം വീടിന് സമീപത്തുള്ള തോട്ടിലെ ചെളിയിൽ അമ്മയെ ഏറെനേരം മുക്കിപിടിച്ചു. മരണവെപ്രാളത്തിൽ നിലവിളിച്ച അമ്മയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയും  പോലീസിൽ  വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസെത്തിയാണ് അക്രമ അന്തരീക്ഷം ശാന്തമാക്കിയത്. ശേഷം അവശനിലയിലായ മന്ദാകിനിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശ്വാസകോശത്തിൽ ഉൾപ്പെടെ ചെളി അടിഞ്ഞ സാഹചര്യത്തിൽ അടിയന്തരമായി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെഡിക്കൽ കോളേജിൽ വച്ച് വൈകിട്ട് 5.30 ഓടെയായിരുന്നു മരണം. പല ദിവസങ്ങളിലും ബൈജു മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പരേതനായ സുരേന്ദ്രനാണ് മന്ദാകിനിയുടെ ഭർത്താവ്. Read on deshabhimani.com

Related News