മൂന്നാംതരംഗ മുന്നൊരുക്കം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2 ഐസിയു സജ്ജം



തിരുവനന്തപുരം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രണ്ട്‌ ഐസിയുകൂടി സജ്ജമായി. കോവിഡ്‌ മൂന്നാം തരംഗം മുന്നിൽ കണ്ടുള്ള മുന്നൊരുക്കത്തിൽ 100 ഐസിയു കിടക്കയാണ് സജ്ജമാക്കിയത്. ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററാണ് സ്ഥാപിക്കുന്നത്. ഇതിൽ ഒമ്പതെണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവ ഉടൻ സ്ഥാപിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.  എസ്എടി ആശുപത്രിയിലെ ശിശുരോഗ ചികിത്സ വിഭാഗത്തിൽ രോഗികൾ കൂടിയാൽ അവരെക്കൂടി ഉൾക്കൊള്ളുന്ന നിലയിലാണിവ. 23-ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. ഏഴ്‌, എട്ട്‌ വാർഡുകൾ 1.5 കോടി രൂപ ചെലവഴിച്ച്  നവീകരിച്ചാണ് അത്യാധുനിക ഐസിയു സ്ഥാപിച്ചത്‌. ഓരോ വാർഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റൻസി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂർണമായും എയർകണ്ടീഷനാണ്‌. എല്ലാ കിടക്കയിലുമുള്ള മൾട്ടി പാരാമീറ്റർ മോണിറ്റർ സംവിധാനമുപയോഗിച്ച്‌ രോഗിയെ 24 മണിക്കൂറും നിരീക്ഷിക്കാം. നഴ്‌സിങ്‌ സ്റ്റേഷനും ഒരുക്കി. രോഗികളുടെ സമ്മർദ്ദം കുറയ്‌ക്കുന്നതിനായി സംഗീത സംവിധാനം, ടിവി, ഉച്ചഭാഷിണി എന്നിവയുമുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണം സജ്ജമാക്കിയത്.   Read on deshabhimani.com

Related News