മങ്കിപോക്‌സ്: കൂടുതൽ പരിശോധന, മരിച്ച യുവാവിന്റെ സമ്പർക്കപട്ടിക തയ്യാറാക്കും- മന്ത്രി വീണാ ജോർജ്



തിരുവനന്തപുരം> തൃശ്ശൂരിലെ യുവാവിന്റെ മരണം മങ്കിപോക്‌‌സ് ബാധിച്ചെന്ന് സ്ഥിരീകരച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മരിച്ച യുവാവിന്റെ വിശദമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കും. അന്തരിച്ച യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. യുവാവിന്റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഫുട്‌ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അതേസമയം രോഗിയെ കണ്ടെത്തിയത് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ മികവാമെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്‌സിന്റെ സ്ഥിരം ലക്ഷണങ്ങള്‍ മരിച്ച യുവാവിന് ഉണ്ടായിരുന്നില്ല. എന്‍ഐവിയുടെ സഹായത്തോടെ ഏത് വകഭേദമാണെന്ന് പരിശോധിച്ചുവരികയാണെന്നും യുവാവിനെ ബാധിച്ചത് പുതിയ വകഭേദമാണോയെന്നുള്‍പ്പെടെ പ്രത്യേകസംഘം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് മരണകാരണം മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇന്നലെ തന്നെ മരണകാരണം മങ്കിപോക്‌സാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിള്‍ പൂനെയിലേക്കയച്ചത്. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ സമീപിക്കണമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. Read on deshabhimani.com

Related News