മോഡലുകളുടെ മരണം: മത്സരയോട്ടമോ; കാർ ഡ്രൈവറെ ചോദ്യം ചെയ്‌തു



കൊച്ചി > പാലാരിവട്ടം ചക്കരപ്പറമ്പിൽ മുൻ മിസ്‌ കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ മത്സരയോട്ടം നടന്നതായി സൂചന. കുണ്ടന്നൂർമുതൽ രണ്ടുകാർ മത്സരിച്ചതായി പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പൊലീസ്‌ ചോദ്യംചെയ്‌തു. മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിക്കരുതെന്ന്‌ പറയാനാണ്‌ പിന്തുടർന്നതെന്ന സൈജുവിന്റെ മൊഴി പൊലീസ്‌ വിശ്വാസത്തിലെടുത്തിട്ടില്ല. ഫോർട്ട് കൊച്ചിമുതൽ വൈറ്റില ചക്കരപ്പറമ്പുവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ്‌ പരിശോധിച്ചു. അപകടത്തിന്‌ തൊട്ടുപിന്നാലെയെത്തിയ ഒരു കാറിൽനിന്ന്‌ ഒരാൾ ഇറങ്ങി നോക്കിയശേഷം പോകുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത് ആരാണെന്ന്‌ കണ്ടെത്താനായിട്ടില്ല. അതിനിടെ നിശാപാർടി നടന്ന ഫോർട്ട്‌ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമ ഒളിവിൽ പോയതായി സൂചന. ഉടമയുടെ നിർദേശപ്രകാരമാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ്‌ഡിസ്‌ക് ഒളിപ്പിച്ചതെന്ന് ജീവനക്കാർ മൊഴി നൽകിയിരുന്നു. പാർടി ദൃശ്യങ്ങൾമാത്രം ഹാർഡ്‌ഡിസ്‌കിൽ ഉണ്ടായിരുന്നില്ല. കംപ്യൂട്ടറിന്റെ പാസ്‌വേഡും ജീവനക്കാർ നൽകിയില്ല. ഒന്നിന്‌ രാത്രി പന്ത്രണ്ടിനാണ്‌ കാർ മരത്തിലിടിച്ച് മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്ജന ഷാജൻ, സുഹൃത്ത് കെ എ മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ചത്‌. Read on deshabhimani.com

Related News