മോഡലുകളുടെ മരണം: ഓഡി കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റില്‍



കൊച്ചി> മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഓഡി കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. കളമശേരിയില്‍ എറണാകുളം മെട്രോ പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. വെള്ളി രാവിലെ സ്റ്റേഷനില്‍ ഹാജരായ പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്.  ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു, മോശമായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. മറ്റൊരു കേസില്‍ സാമ്പത്തിക തട്ടിപ്പിന് പാലാരിവട്ടം സ്റ്റേഷനിലും അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച അഭിഭാഷകര്‍ക്കൊപ്പമാണ് സൈജു ചോദ്യചെയ്യലിനായി എത്തിയത്. അറസ്റ്റുചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ അറസ്റ്റുചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതുപരിഗണിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി. തുടര്‍ന്നാണ് ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടത്.  അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും സൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിവരം വിളിച്ചറിയിച്ചത്. നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം ഇയാള്‍ ഹോട്ടലിലുണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍ മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പൊലീസ് കണ്ടെത്തി.   Read on deshabhimani.com

Related News