അതിഥി തൊഴിലാളികളുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച്‌ ലക്ഷത്തിൽപരം പേർ: മന്ത്രി



തിരുവനന്തപുരം > അതിഥി തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി ‘ആവാസി’ൽ ഇതുവരെ അഞ്ചു ലക്ഷത്തിൽപരം പേരെ അംഗങ്ങളാക്കിയതായി തൊഴിൽമന്ത്രി വി ശിവൻകുട്ടി. ‘എംപാനൽഡ്’ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതാണ് ‘ആവാസ്’ കാർഡ്. അതിഥി തൊഴിലാളി  മരണമടഞ്ഞാൽ കുടുംബത്തിന് ഇൻഷുറൻസ് തുകയായി രണ്ട് ലക്ഷം രൂപ ലഭിക്കും. തൊഴിൽരംഗത്ത് തിരിച്ചറിയൽ രേഖയായി ഈ ബയോമെട്രിക് കാർഡ് ഉപയോഗിക്കാമെന്നു മന്ത്രി പറഞ്ഞു. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുധാർ പദ്ധതിയുമായി ബന്ധപ്പെട്ട് 500 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്‌തു. അതിഥി തൊഴിലാളികൾ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലേക്ക് സൗജന്യമായി എത്തിക്കുന്നതിന് കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം റിവോൾവിങ്‌ ഫണ്ട് ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സൗജന്യ മെഡിക്കൽ ക്യാമ്പുകളും മരുന്ന് വിതരണവും സംഘടിപ്പിച്ചു വരുന്നുണ്ട്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണം സമ്പൂർണ്ണമാക്കുന്നതിന് മൊബൈൽ ആപ്പ് നിർമാണ ഘട്ടത്തിൽ ആണ്. അതിഥി തൊഴിലാളികൾക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൃത്യമായ ഇടവേളകളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അതിഥി തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.   Read on deshabhimani.com

Related News