കെൽട്രോൺ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാകും , 375 കോടിയുടെ മാസ്‌റ്റർ പ്ലാൻ : പി രാജീവ്



തിരുവനന്തപുരം കെൽട്രോണിനെ വർഷം 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. ഓരോ മാസവും ഓരോ പുതിയ ഉൽപ്പന്നം പുറത്തിറക്കുകയാണ്‌ ലക്ഷ്യം. കെൽട്രോണിനെ പുനരുദ്ധരിക്കാൻ 375 കോടിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി. ഇലക്‌ട്രോണിക്‌സ്‌ വ്യവസായത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിന്റെ ആദ്യപടിയായി ഇലക്‌ട്രോണിക്‌സ്‌ ഹാർഡ്‌വെയർ ടെക്‌നോളജീസ്‌ ഹബ്ബ്‌ രൂപീകരിക്കാൻ 28 കോടി രൂപ വകയിരുത്തി. പ്രതിരോധമേഖലയിലെ ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന എൻഎബിഎൽ അക്രഡിറ്റേഷൻ ലാബ്‌ സ്ഥാപിക്കും. കെൽട്രോണിന്റെ നേതൃത്വത്തിൽ ഇലക്‌ട്രോണിക്‌സ്‌ സെമി കണ്ടക്ടർ ആൻഡ്‌ ഹൈടെക്‌ പാർക്ക്‌ നിർമിക്കാനും നടപടിയായി. കെൽട്രോൺ കരകുളം സെന്ററിനെ പവർ ഇലക്‌ട്രോണിക്‌സ്‌ ഹബ്ബാക്കും. രാജ്യത്തെ ആദ്യ ഗ്രഫീൻ പാർക്കാണ്‌ കേരളത്തിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോക്കോണിക്‌സ്‌: വിറ്റത്‌ 12,636 ലാപ്‌ടോപ്‌ കോക്കോണിക്‌സ്‌ നിർമിച്ച 12,636 ലാപ്‌ടോപ്പിൽ ഓഫീസ്‌ ആവശ്യത്തിനുള്ള 50 എണ്ണം ഒഴികെ മുഴുവനും വിറ്റതായി വ്യവസായമന്ത്രി പി രാജീവ്‌ അറിയിച്ചു. 14,990 മുതൽ 85,000 രൂപവരെയുള്ള ലാപ്‌ടോപ്പുകളാണ്‌ പുറത്തിറക്കിയത്‌. കമ്പനിയുടെ ഒരു മോഡലിലെ കുറച്ചു ലാപ്‌ടോപ്പുകളിൽ പവർ സ്വിച്ചിൽ തകരാർ കണ്ടെത്തിയിരുന്നു. ഈ ലാപ്‌ടോപ്പുകൾ തിരിച്ചെടുത്ത്‌ പുതിയത്‌ സൗജന്യമായി മാറ്റിനൽകി. കോക്കോണിക്‌സ്‌ പുനരുദ്ധരിച്ച്‌ ലാപ്‌ടോപ്പും മറ്റ്‌ അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്നത്‌ പരിഗണനയിലാണ്‌. Read on deshabhimani.com

Related News