ശബരിമല വനമേഖലയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ രാധാകൃഷ്ണൻ



പത്തനംതിട്ട > ശബരിമലയിൽ ക്യാമ്പ് ചെയ്‌ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പന്റെ നാട്ടിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയേയും, ജില്ലാ കലക്‌ടർ ഡോ. ദിവ്യ എസ് അയ്യരേയും കൂട്ടിയാണ് മന്ത്രി ശബരിമല വനമേഖലയിലെ ആദിവാസി കോളനികൾ സന്ദർശിക്കാനെത്തിയത്. പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികൾ സന്ദർശിച്ചത്.   മൂഴിയാർ പവർ ഹൗസിനോട്‌ ചേർന്നുള്ള കെഎസ്ഇബി ക്വാർട്ടേഴ്‌സുകൾ സായിപ്പിൻ കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന്  മന്ത്രി  പറഞ്ഞു. മൂഴിയാറിൽ ഒഴിഞ്ഞുകിടക്കുന്ന അനവധി കെഎസ്ഇബി ക്വാർട്ടേഴ്‌സുകളുണ്ട്. അവയിൽ നൊമാഡിക് വിഭാഗത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കും. ജനങ്ങളുടേയും സ്ഥലത്തിന്റേയും മറ്റുമുള്ള അടിസ്ഥാന വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകുവാൻ ജില്ലാ കലക്‌ടറെ മന്ത്രി ചുമതലപ്പെടുത്തി. ട്രൈബൽ വകുപ്പ്, കെഎസ്ഇബി, പഞ്ചായത്ത്, വനംവകുപ്പ് എന്നിവ സംയുക്തമായി ചേർന്നാണ് റിപ്പോർട്ട് തയാറാക്കേണ്ടത്. പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവീസിൽ നിയമനം നൽകും. ഫോറസ്റ്റ് ഫീൽഡ് ഓഫീസർ തസ്‌തികയിലേക്ക് 500 ആദിവാസി വിഭാഗത്തിൽ പെട്ടവരേയും എക്‌സൈസ് വകുപ്പിലേക്ക് 200 പേരേയുമാണ് ഉടൻ പ്രത്യേക റിക്രൂട്ട്മെന്റിലൂടെ നിയമിക്കുക. ആനയിറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി ഫെൻസിങ്‌ നിർമിക്കും. ഊരിലെ വൈദ്യുതി എത്താത്ത സ്ഥലങ്ങളിൽ വൈദ്യുതിയും ലഭ്യമാക്കും. ആദിവാസി ഊരുകളിൽ ഫോറസ്റ്റ്, പോലീസ്, എക്‌സൈസ് എന്നീ വകുപ്പുകൾ ഗുണപരമായ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണം. ഗർഭിണികളും, കുട്ടികളുമുൾപ്പടെയുള്ളവരുടെ ആരോഗ്യ പരിശോധന കൃത്യമായി നടത്തണമെന്നും, പോഷകാഹാര കുറവ് ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടില്ലാത്തവർക്ക് വീടും നൽകുവാനും, കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തരം പ്രയോജനങ്ങൾ ഇവർ സ്ഥിരമായി ഒരു സ്ഥലത്ത് കഴിയാത്തതിനാൽ ലഭിച്ചിരുന്നില്ല. ഇവരെ സ്ഥിരമായി ഒരു സ്ഥലത്ത് താമസിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിലെ വീടുകളിലെത്തി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിയും സംഘവും അവർക്കൊപ്പം ആഹാരവും കഴിച്ച ശേഷമാണ് മടങ്ങിയത്. ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എസ് സുജ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ ജോബി ടി ഈശോ, ജില്ലാ ട്രൈബൽ ഓഫീസർ സുധീർ, രാഷ്‌ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.   Read on deshabhimani.com

Related News