അട്ടപ്പാടി ആദിവാസി സമൂഹത്തിന്റെ പുരോഗതിക്ക് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും: മന്ത്രി എം വി ഗോവിന്ദന്‍



തിരുവനന്തപുരം > അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്താനും ആരോഗ്യവും ആവാസ വ്യവസ്ഥയും ശുചിത്വവും ഉറപ്പുവരുത്താനും ത്രിതല പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ, എക്‌സൈസ്‌മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ വ്യാപകമായുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുനരവലോകനം ചെയ്‌ത് ഊര്‍ജ്ജിതപ്പെടുത്തും. സങ്കീര്‍ണ്ണമായ ആവാസ വ്യവസ്ഥയാണ് അട്ടപ്പാടിയിലേത്. നിലവിലുള്ള നടപടിക്രമങ്ങളിലെ പരിമിതികള്‍ നിമിത്തമുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സമഗ്രവും സുതാര്യവുമായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുകളും കുടുംബശ്രീയും ഇടപെടല്‍ നടത്തും. കുടുംബശ്രീ സാമൂഹ്യ  അടുക്കള വഴി വിതരണം ചെയ്യുന്ന ആഹാരങ്ങളില്‍ അട്ടപ്പാടി ജനത പിന്തുടരുന്ന തനത് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തും. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ വാര്‍ഡ് തല വിമുക്തി, ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരുകളിലെ ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തും. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളെ ആരോഗ്യ സംരംക്ഷണത്തിനും ലഹരി വിമുക്തിക്കും ആവശ്യമായ സ്വയാവബോധം ആര്‍ജ്ജിക്കുന്നതിനും സ്വയംപര്യാപ്തരാക്കുന്നതിനും ഉതകുന്ന രീതിയിലാകും തുടര്‍നടപടികൾ. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം, ധനം, ആരോഗ്യം, ഭക്ഷ്യം, തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തന ഏകോപനത്തിലൂടെ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിലുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News