മിൽമ എറണാകുളം മേഖലയ്‌ക്ക്‌ 822.61 കോടിയുടെ ബജറ്റ്‌



കൊച്ചി നടപ്പുസാമ്പത്തിക വർഷം 822.61 കോടി രൂപയുടെ ബജറ്റിന് മിൽമ എറണാകുളം മേഖലാ ഭരണസമിതി അംഗീകാരം നൽകി. അടിസ്ഥാന സൗകര്യ വികസനത്തിന്‌ 36 കോടിയുടെ മൂലധന ബജറ്റും യോഗം അംഗീകരിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകൾ ഉൾപ്പെടുന്നതാണ്‌ എറണാകുളം മേഖല. ക്ഷീരകർഷക ക്ഷേമനിധിയിലേക്ക് 5.05 കോടിയും കാലിത്തീറ്റ വില സന്തുലന നിധിയിലേക്ക് 1.35 കോടിയും വകയിരുത്തി. കന്നുകാലി ലോൺ പലിശ സബ്സിഡി, റബർ മാറ്റ്/പ്രഷർ വാഷർ/പാൽ ക്യാനുകൾ, ഇലക്ട്രിക് സെൻട്രിഫ്യൂജ്, കറവയന്ത്രം, വീൽ ബാരോ, ക്യാൻ കൺവെയറുകൾ, ചാഫ് കട്ടർ, കൗ ലിഫ്റ്റ് എന്നിവ വാങ്ങാൻ ധനസഹായം/സബ്സിഡി മുതലായവയ്‌ക്കായി 130.75 ലക്ഷം രൂപ നീക്കിവച്ചു. ക്ഷീരകർഷകർക്കുള്ള അപകട ഇൻഷുറൻസ് സബ്സിഡി, കന്നുകാലി ഇൻഷുറൻസ് പദ്ധതി എന്നിവയ്‌ക്കായി 28 ലക്ഷവും വൈക്കോൽ, സൈലേജ് വിതരണ സബ്സിഡിക്ക്‌ 126 ലക്ഷവും  വകയിരുത്തി. മേഖലയിലെ ആപ്‌കോസ് സംഘങ്ങൾക്ക്‌ കെട്ടിട അപകട ഇൻഷുറൻസ് ഈ വർഷം ആരംഭിക്കും. 169 ക്ഷീരസംഘങ്ങളിൽ സ്ഥാപിച്ച ബിഎംസി പ്ലാന്റുകൾക്ക്‌ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ക്ഷീരസംഘങ്ങളുടെ കെട്ടിടനിർമാണ ഗ്രാൻഡിന് 30 ലക്ഷം രൂപ അനുവദിച്ചു.   സൗജന്യ നിരക്കിലുള്ള മൃഗചികിത്സ പദ്ധതി തുടരാൻ 1.20 കോടി  അനുവദിച്ചു. അകിടുവീക്ക നിയന്ത്രണം, കറവപ്പശുക്കളെ വിരവിമുക്തമാക്കൽ എന്നിവയ്‌ക്ക്‌ 18 ലക്ഷം നീക്കിവച്ചു. പാലിന്റെ ഗുണനിലവാരം ഉയർത്താൻ 13.80 ലക്ഷം രൂപയുടെ ഇൻസെന്റീവ് നൽകും. പരിശീലനപരിപാടികൾക്ക്‌ 23 ലക്ഷം രൂപയും വകയിരുത്തി. Read on deshabhimani.com

Related News