ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ; കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിൽദിനം കൂടി



ന്യൂഡൽഹി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്താകെ  തൊഴിൽദിനങ്ങൾ കുറഞ്ഞപ്പോൾ കേരളത്തിൽ കൂടി. 2021-–-22ൽ  തൊട്ട്‌ മുൻവർഷത്തെ അപേക്ഷിച്ച്‌  രാജ്യത്ത്‌  26 കോടി തൊഴിൽ ദിനത്തിന്റെ  കുറവ് വന്നതായി  ഗ്രാമവികസന മന്ത്രാലയം രാജ്യസഭയിൽ വി ശിവദാസന്‌  രേഖാമൂലം മറുപടി നൽകി. 2020-–-21 ൽ  389.08  കോടി തൊഴിൽദിനം  ഉണ്ടായിരുന്നത് 2021-–-22ൽ  363.32 കോടിയായി  കുറഞ്ഞു. അതേസമയം കേരളത്തിൽ 2021–-22ൽ  തൊഴിൽദിനങ്ങൾ 10.59 കോടിയായി   ഉയർന്നു. 2020–-21ൽ ഇത്‌   10.23 കോടിയായിരുന്നു. കേരളത്തിന്‌ അനുവദിച്ച ഫണ്ടിൽ 822.20 കോടി രൂപയുടെ കുറവ്‌ വന്നപ്പോഴും സംസ്ഥാനത്തിന്‌ മുന്നേറാനായി. 2020–-21ൽ 4300.32 കോടി  രൂപ കേരളത്തിനു ലഭിച്ചപ്പോൾ 2021–-22ൽ 3478.12 കോടി മാത്രമാണ്‌ കിട്ടിയത്‌. ഉത്തർപ്രദേശിൽ മാത്രം 2021–-22ൽ മുൻ വർഷത്തെ അപേക്ഷിച്ച്‌  6.87 കോടി തൊഴിൽദിനം  കുറഞ്ഞു. ബിഹാർ–-4.65 കോടി, മധ്യപ്രദേശ്–-4.2 കോടി, രാജസ്ഥാൻ 3.62 കോടി,  ഛത്തീസ്‌ഗഢ്–-1.48 കോടി  എന്നിങ്ങനെയാണ് വൻകുറവ് വന്ന സംസ്ഥാനങ്ങളിലെ കണക്ക്‌. മൊത്തം 18 സംസ്ഥാനത്തും  നാല്‌  കേന്ദ്രഭരണ പ്രദേശത്തും   കുറവ് രേഖപ്പെടുത്തി. ദാദ്ര നഗർ ഹവേലി, -ദാമൻ ആൻഡ് ഡിയുവിൽ  നിലവിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌   തൊഴിലുറപ്പ് പദ്ധതി  വിഹിതം നൽകാതെ കേന്ദ്രം കുടിശ്ശിക വരുത്തിയിരിക്കുകയാണ്. തൊഴിൽദിനങ്ങൾ കൂടിയിട്ടും കേരളത്തിന് അനുവദിച്ച തുക കുറഞ്ഞത്‌  ബിജെപി സർക്കാരിന്റെ  ദ്രോഹസമീപനത്തിന്‌  ഉദാഹരണമാണെന്ന്‌  വി ശിവദാസൻ പറഞ്ഞു.   Read on deshabhimani.com

Related News