ദേശീയ മെഡിക്കൽ കൗൺസിൽ മാനദണ്ഡം ; ഫിലിപ്പൈൻസിലെ ഇന്ത്യൻ
വിദ്യാർഥികൾ ആശങ്കയിൽ



കോഴിക്കോട്‌ മെഡിസിൻ പഠനത്തിനായി ഫിലിപ്പൈൻസിലെ വിവിധ കോളേജുകളിൽ ചേർന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. വിദേശ മെഡിക്കൽ ബിരുദത്തിന് ദേശീയ മെഡിക്കൽ കൗൺസിൽ (എൻഎംസി) ഏർപ്പെടുത്തിയ പുതിയ നിബന്ധനകളാണ് മലയാളികൾ ഉൾപ്പെടെ 13000ത്തോളം ഇന്ത്യൻ വിദ്യാർഥികളെ വെട്ടിലാക്കിയത്. 2021 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 54 മാസം കാലാവധിയുള്ള മെഡിക്കൽ ബിരുദത്തിനുമാത്രമേ അംഗീകാരം ലഭിക്കൂ. പഠിക്കുന്ന രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിക്കുകയും വേണം. ഈ രണ്ട് വ്യവസ്ഥകളും  ഫിലിപ്പൈൻസിലെ രീതിയനുസരിച്ച്‌ പ്രാവർത്തികമല്ല. ഉത്തരവിന്‌ മുമ്പ്‌ എംഡി കോഴ്സിനുചേർന്ന വിദ്യാർഥികൾക്ക് എൻഎംസി ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ എംഡിക്ക് പ്രവേശനം കിട്ടണമെങ്കിൽ ബിഎസ്‌ (ബാച്ചിലർ ഓഫ് സയൻസ്) ബിരുദവും അവിടുത്തെ പ്രവേശനപരീക്ഷയായ എൻമാറ്റും എഴുതണം. ഇതിനായി 2019–-2020 മുതൽ ബിഎസ് കോഴ്സിനു ചേർന്നവരുടെ ഭാവിയാണ് ഉത്തരവിലൂടെ പ്രതിസന്ധിയിലായത്‌.  ബിഎസിന്റെ നാല് സെമസ്റ്ററുകളും പൂർത്തിയാക്കിയവർക്ക്‌ രണ്ടുവർഷവും ഫീസിനത്തിൽ പത്ത് ലക്ഷത്തോളം രൂപയുമാണ് നഷ്ടമാകുന്നത്. ഈ വിവരം മറച്ചുവച്ച് ഇപ്പോഴും വിവിധ ഏജൻസികൾ വിദ്യാർഥികളെ ഫിലിപ്പൈൻസിലേക്ക് മെഡിസിൻ പഠനത്തിന്‌ തെരഞ്ഞെടുക്കുന്നുണ്ട്‌. എംബിബിഎസിന്‌ തുല്യമായ ഫിലിപ്പൈൻസിലെ എംഡി ബിരുദത്തിന്റെ കാലാവധി 48 മാസമാണ്. ഇന്ത്യൻ വിദ്യാർഥികൾക്ക് അവിടെ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസും നൽകുന്നില്ല. ഉഭയകക്ഷി കരാറുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമേ ലൈസൻസ് നൽകൂ. ഉത്തരവിനുമുമ്പ്‌  ബിഎസിന് ചേർന്നവർക്ക്‌ ഈ നിയമം ബാധകമാക്കരുതെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്കും ദേശീയ മെഡിക്കൽ കമീഷൻ ചെയർമാനും വിദ്യാർഥികൾ കത്തുകളെഴുതിയിട്ടുണ്ട്. Read on deshabhimani.com

Related News