ലൈഫ്‌ മിഷനെതിരെ യുഡിഎഫ്‌ ഗൂഢാലോചന: മന്ത്രി എം ബി രാജേഷ്‌



തിരുവനന്തപുരം> ലൈഫ്‌ മിഷൻ പദ്ധതി അട്ടിമറിച്ച്‌ പാവങ്ങൾക്ക്‌ വീട്‌ എന്ന സ്വപ്‌‌നവും നിഷേധിക്കാൻ യുഡിഎഫ്‌ ഗൂഢാലോചന നടത്തുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌ നിയമസഭയിൽ പറഞ്ഞു. ഇതിനായി മോഡി സർക്കാരുമായും കൈകോർക്കുന്നു. കേന്ദ്രാന്വേഷണ ഏജൻസികൾ ലൈഫ്‌ മിഷനെതിരായി നടത്തുന്ന അന്വേഷണങ്ങൾക്ക്‌ അടിസ്ഥാനം യുഡിഎഫുകാർ സിബിഐയ്‌‌ക്ക്‌ നൽകിയ പരാതിയാണ്‌. അവസരം കാത്തിരുന്ന ബിജെപി സർക്കാർ ഈ പരാതിയുടെ മറവിൽ എല്ലാ അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച്‌ ലൈഫ്‌ മിഷനെ തകർക്കാനാണ്‌ നോക്കുന്നത്‌. യുഡിഎഫ് ജയിച്ചാൽ ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന യുഡിഎഫ്‌ കൺവീനർ എം എം ഹസന്റെ പാഴ്‌സ്വപ്‌നം യാഥാർഥ്യമാക്കാനാണ്‌ ഇക്കൂട്ടർ ശ്രമിക്കുന്നത്‌. കെപിസിസി പട്ടിക പ്രസിദ്ധീകരിക്കണം ഭവനരഹിതർക്ക്‌ 1000 വീട്‌ നിർമ്മിച്ചുനൽകുമെന്ന കെപിസിസിയുടെ പ്രഖ്യാപനത്തെതുടർന്ന്‌ നിർമ്മിച്ച്‌ കൈമാറിയ വീടുകളുടെ ഗുണഭോകൃത്‌ പട്ടിക പ്രസിദ്ധീകരിക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം. ഇതിനായി പണപ്പിരിവ് 3.43 കോടി രുപ പിരിച്ചു. ആകെ കൈമാറിയത് 42 വീടും. പണി പൂർത്തീകരിച്ചത്‌ 450  വീടും, പുരോഗമിക്കുന്നത്‌ 348 വീടും എന്നത്‌ അവകാശവാദത്തിൽ മാത്രമൊതുങ്ങി. ആർക്കൊക്കെ വീട്‌ നൽകിയെന്ന്‌ അറിയാൻ ആകാംക്ഷയുണ്ട്‌. പാവപ്പെട്ടവർക്കായി 2000 വീട്‌ നിർമ്മിച്ചുനൽകുമെന്ന്‌ സിപിഐ എം പ്രഖ്യാപിച്ചു. 1262 വീടു പൂർത്തീകരിച്ചു. 750 വീട്‌ നിർമ്മാണത്തിലാണ്‌. ഭവനരഹിതർക്ക് വീട്‌ ഉറപ്പാക്കുന്നതിൽ സിപിഐ എമ്മിനും കോൺഗ്രസിനുമുള്ള പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News