നവജാത ഇരട്ടശിശുക്കളെ കൊന്നതായി മനോരമ ചാനലിൽ വ്യാജവാർത്ത



ശാന്തൻപാറ അതിഥിത്തൊഴിലാളി സ്‌ത്രീ പ്രസവിച്ച ഇരട്ട നവജാത ശിശുക്കളെ കൊന്നതായി മനോരമ ചാനലിലും ഓൺലൈനിലും ഉൾപ്പെടെ ചില മാധ്യമങ്ങളിൽ വന്നത്‌ വ്യാജവാർത്ത. വ്യാഴാഴ്‌ച ഉച്ചയോടെ സമൂഹമാധ്യമങ്ങളിൽ വാർത്തവന്നത്‌ പരിഭ്രാന്തി പരത്തി. ഉടുമ്പൻചോലയിലെ  ഏലത്തോട്ട എസ്റ്റേറ്റിലെ അതിഥിത്തൊഴിലാളി സ്ത്രി ഇരട്ടക്കുട്ടികളെ പ്രസവിച്ചെന്നും സംഭവം പുറത്തറിയാതിരിക്കാൻ കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നുമായിരുന്നു വാർത്ത. നാട്ടുകാരും പൊലീസും  മണിക്കൂറുകളോളം സംഭവം അന്വേഷിച്ച്‌ വട്ടംകറങ്ങി. പൊലീസ് സംഘവും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ അധികൃതരും സ്ഥലത്തെത്തി. പെൺകുട്ടിയെ കണ്ടെത്തി കാര്യങ്ങൾ അന്വേഷിച്ചു. പെൺകുട്ടിക്ക്‌ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നതായും ഇത് തെറ്റിദ്ധരിച്ചാണ്‌ വ്യാജവാർത്തയെന്നും പൊലീസ് പറഞ്ഞു. മണിക്കൂറുകളോളം പൊലീസിനെയും പ്രദേശവാസികളെയും പരിഭ്രാന്തിയിലാഴ്ത്തിയ വ്യാജവാർത്തയുടെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. സംഭവത്തിൽ പഞ്ചായത്ത്‌ അധികൃതരും മഹിള അസോസിയേഷൻ ശാന്തൻപാറ ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു.  മനോരമ ചാനലിൽ സ്‌ത്രീകളെ അപമാനിച്ചുള്ള വ്യാജവാർത്ത ഇത്തരത്തിൽ മുമ്പും വന്നിട്ടുള്ളതായി മഹിള അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News