മണിപ്പൂര്‍ വീണ്ടും കത്തുന്നു



ന്യൂഡൽഹി മണിപ്പുരിൽ 72 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തീയണയും മുമ്പ് തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ്‌ ജില്ലയിൽ അക്രമികൾ വീടുകൾക്ക്‌ തീയിട്ടു. സ്ഥിതിനിയന്ത്രിക്കാന്‍ സൈന്യത്തെയും അർധസൈനികരെയും വിന്യസിച്ചു. നിരോധനാജ്ഞ വീണ്ടും കർശനമാക്കി. അഞ്ചു ദിവസത്തേക്ക്‌ സംസ്ഥാനത്ത്‌ ഇന്റർനെറ്റ്‌ വിലക്കി. തിങ്കൾ പകൽ 10.30ന്‌ ന്യൂ ചെക്കൊൻ ബസാർ മേഖലയിൽ മെയ്‌ത്തീ, കുക്കി വിഭാഗക്കാർ തമ്മിലുണ്ടായ ചെറുതര്‍ക്കം കൈയാങ്കളിയിലേക്ക് വളരുകയായിരുന്നു. പകൽ രണ്ടോടെ ന്യൂ ലമ്പുലെയ്‌ൻ മേഖലയിലെ ആൾപാർപ്പില്ലാത്ത വീടുകൾക്ക്‌ അജ്ഞാതർ തീവച്ചു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ്‌ ചെയ്‌തു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. നാട്ടുകാർ റോഡുകളിൽ ടയറുകൾ കത്തിച്ച്‌ പ്രതിഷേധിച്ചു. ഭൂരിപക്ഷമായ മെയ്‌ത്തീ വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ബിജെപിയുടെ പ്രീണന നീക്കത്തിനെതിരെ ഗോത്ര വിഭാഗമായ കുക്കികൾ രംഗത്ത്‌ വന്നതിനെത്തുടർന്ന്‌ ദിവസങ്ങൾ നീണ്ട കലാപമാണ്‌ മണിപ്പുരിലുണ്ടായത്‌. വീടുകളും പള്ളികളും വ്യാപകമായി ആക്രമിക്കപ്പെട്ടു. സ്ഥിതി ശാന്തമായെന്നും ആളുകൾ ക്യാമ്പുകളിൽനിന്ന്‌ വീടുകളിലേക്ക്‌ മടങ്ങണമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ്‌ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാനനില പൂർവസ്ഥിതിയിൽ ആക്കണമെന്ന്‌ സുപ്രീംകോടതി  സർക്കാരിനോട്‌ നിര്‍ദേശിച്ചിരുന്നു.   Read on deshabhimani.com

Related News