വിധവയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം: അയല്‍വാസി അറസ്റ്റില്‍



മാന്നാര്‍> മദ്യലഹരിയില്‍ വിധവയായ വീട്ടമ്മയെ കഴുത്തറത്ത്  കൊല്ലാന്‍ ശ്രമിച്ച അയല്‍വാസിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബുധനൂര്‍ പഞ്ചായത്ത് കിഴക്കുംമുറി വലിയ വീട്ടില്‍ പടിഞ്ഞാറേതില്‍ മണിക്കുട്ടന്‍ (മനു -43) ആണ് മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.  കിഴക്കുംമുറി തൈതറയില്‍ മറിയത്തിനെ (65) ആണ് മണിക്കുട്ടന്‍ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിന് മാരകമുറിവേറ്റ മറിയം പരുമല സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ച രാത്രിയില്‍ മദ്യപിച്ചെത്തിയ മണിക്കുട്ടന്‍ മറിയവുമായി തര്‍ക്കവും കൈയേറ്റവുമുണ്ടായി. കൈയില്‍ കരുതിയ കത്തി മറിയത്തിന്റെ കഴുത്തിലേക്ക് തറച്ച് വലിച്ചു. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്നൊഴുകി. മുറിവേറ്റ കഴുത്തുമായി മറിയം സമീപത്തു താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് രക്ഷതേടി ഓടിയെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  കരസേനയില്‍ ലെഫ്‌റ്റേണ്‍ കേണല്‍ പദവിയില്‍ നേഴ്‌സായി വിരമിച്ച ശേഷം മറിയം വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വിശ്രമ ജീവിതംനയിച്ചു വരുന്നതിനിടെ സമീപവാസിയായ മണിക്കുട്ടന്‍ നാലുമാസമായി ഇവരുടെ സഹായിയായി ഒപ്പം കൂടുകയായിരുന്നു. മാന്നാര്‍ എസ് എച്ച് ഒ ജോസ് മാത്യു, എസ് ഐ അഭിരാം എന്നിവരുടെ മുന്നില്‍ കീഴങ്ങിയ മണിക്കുട്ടനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.   Read on deshabhimani.com

Related News