നഴ്‌സിനുനേരെ ബലാത്സംഗശ്രമം; ആശുപത്രി ജീവനക്കാരന്‍ പിടിയില്‍



തൃപ്പൂണിത്തുറ> നഴ്‌സിനുനേരെ ആശുപത്രിയില്‍ ബലാത്സംഗശ്രമം നടത്തിയ ജീവനക്കാരന്‍ പിടിയിലായി. പെരുമ്പാവൂര്‍ അകനാട് കീഴില്ലം ഗവ. എല്‍പി സ്‌കൂളിനുസമീപം പുത്തന്‍പുരയ്ക്കല്‍ ശ്രീജിത്തിനെയാണ് (38) ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.  തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷനുസമീപമുള്ള ആയുര്‍വേദ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴം രാത്രി പതിനൊന്നിനായിരുന്നു സംഭവം. ആശുപത്രിയിലെ ഇലക്ട്രീഷ്യനായ ശ്രീജിത് ഡ്യൂട്ടി ഡോക്ടറുടെ മുറി പുറത്തുനിന്ന് അടച്ചശേഷം, നഴ്‌സിങ് സ്റ്റേഷനില്‍ വിശ്രമിക്കുകയായിരുന്ന നഴ്‌സിനെ ബലം പ്രയോഗിച്ച് അടുത്തുള്ള മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറിയ നഴ്‌സ് ഓടിരക്ഷപ്പെട്ടു. പിറ്റേന്ന് ആശുപത്രിയിലെത്തിയ പ്രതി തന്റെ മൊബൈല്‍ഫോണില്‍ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ നഴ്‌സിനെ കാണിച്ച് ഇതൊക്കെ തന്റെ കാറിലുണ്ടെന്നും നടന്ന സംഭവം പുറത്തറിയിച്ചാല്‍ അതൊക്കെ ഉപയോഗിക്കേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നഴ്‌സ് ഭര്‍ത്താവിനോടുപറഞ്ഞ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.  ഒളിവില്‍ പോയ പ്രതിയെ കുറുപ്പംപടി ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇയാള്‍ രക്ഷപ്പെടാനുപയോഗിച്ച കാറും കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന എയര്‍ പിസ്റ്റളും വാളും പൊലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജിമ്മി ജോസ്, എഎസ്‌ഐ കെ എസ് സതീഷ്‌കുമാര്‍, എസ്സിപിഒമാരായ കെ എസ് ശ്രീനി, രഞ്ജിത് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.   Read on deshabhimani.com

Related News