‘ദൃശ്യം’ മോഡൽ കൊലപാതകം: സുഹൃത്തിനെ കൊന്ന്‌ വീടിന്റെ തറയിൽ കുഴിച്ചുമൂടിയ പ്രതി അറസ്റ്റിൽ



ചങ്ങനാശേരി> ആര്യാട്‌ അവലൂക്കുന്ന്‌ കിഴക്കെതയ്യിൽ ബിന്ദുമോനെ (45) കൊലപ്പെടുത്തി മൃതദേഹം ചങ്ങനാശേരിയിലെ താമസസ്ഥലത്ത്‌ കുഴിച്ചിട്ട പ്രതി അറസ്റ്റിൽ. ചങ്ങനാശേരി എസി റോഡിന്‌ സമീപം പൂവത്ത് മുത്തുകുമാറിനെ (48) ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചങ്ങനാശേരി പൊലീസിന് കൈമാറും. അവിവാഹിതനായ ബിന്ദുമോനെ കഴിഞ്ഞ 26ന്‌ കാണാതായി. 28ന്‌ ബന്ധുക്കൾ ആലപ്പുഴ നോർത്ത്‌ പൊലീസിൽ പരാതിനൽകി. അന്വേഷണം മുത്തുകുമാറിലേക്ക്‌ എത്തിയപ്പോൾ അയാൾ മുങ്ങി. മക്കളെ പായിപ്പാട്ടെ ബന്ധുവീട്ടിലാക്കി ഇടുക്കിയിലേക്കെന്ന്‌ പറഞ്ഞ്‌ പോയ ഇയാളെക്കുറിച്ച്‌  വിവരമില്ല. ഭാര്യ വിദേശത്താണ്‌. ബിന്ദുവിന്റെ ബൈക്ക് കോട്ടയം വാകത്താനത്തുനിന്ന്‌ കണ്ടെത്തി. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച അന്വേഷണത്തിലൂടെയാണ്‌ പൊലീസിന്‌ സൂചനകിട്ടിയത്‌. കൊലപാതക കാരണം വ്യക്തമല്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. മദ്യപാന തർക്കങ്ങൾ, സാമ്പത്തിക ഇടപാട്‌, കുടുംബവുമായുള്ള അസ്വഭാവിക സൗഹൃദം എന്നിവയെല്ലാം സംശയിക്കുന്നു. ഇരുവരും വാർക്കപ്പണിക്കാരാണ്‌. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കിഴക്കേവെളിയിൽ പുരുഷന്റെയും കമലമ്മയുടെയും മകനാണ്‌ ബിന്ദു. സഹോദരങ്ങൾ: ഷൺമുഖൻ, സജി.   Read on deshabhimani.com

Related News