മാസ്‌കും ഹെൽമെറ്റും ധരിക്കാത്തതിന്‌ "പിഴ'; പൊലീസുകാരൻ ചമഞ്ഞ് പണവും സ്വർണവും കവർന്ന യുവാവ്‌ പിടിയിൽ



തിരുവല്ല > പൊലീസുകാരൻ ചമഞ്ഞ്  പണവും സ്വർണാഭരണവും തട്ടിയിരുന്ന യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റു ചെയ്‌തു. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ്  പിടിയിലായത്. ഞായറാഴ്ച ലഭിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് സംഘം മഫ്തിയിൽ പ്രദേശത്ത്  തെരച്ചിൽ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ചൊവ്വാഴ്‌ച രാവിലെ ഇരമല്ലിക്കര പാലത്തിന് സമീപം പൊലീസ് സംഘം നിൽക്കുന്നതിനിടെ അനീഷ് ബൈക്കിൽ അതു വഴി കടന്നുപോയി. പരാതിക്കാരൻ അനീഷിനെ തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സാധാരണക്കാരായ കാൽ നടയാത്രക്കാരെയും ഇരു ചക്രവാഹന യാത്രക്കാരെയും പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നത്. കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന അനീഷ്  മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി പെറ്റി എന്ന പേരിൽ പണം വാങ്ങും. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരു ചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയും ഇയാൾ പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു. കഴിഞ്ഞ ഞായർ ഉച്ചയോടെ  പുളിക്കീഴ് സമീപംസ്കൂട്ടറിൽ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനം തടഞ്ഞ ശേഷം സ്കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞു. ഇതോടെ പണം ആവശ്യപ്പെട്ടു. വിജയന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ട് പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ  അനീഷ്‌ കൈക്കലാക്കി.   ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്നിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു. തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേനെ ബൈക്കിൽ കയറ്റി വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ട്‌ കടക്കുകയായിരുന്നു. വിജയൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ മൂന്ന്  പരാതികൾ കൂടി ലഭിച്ചതായി എസ് ഐ കവിരാജ് പറഞ്ഞു.   Read on deshabhimani.com

Related News