മമ്പറം ദിവാകരനെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു; ആറുപേര്‍ക്കെതിരെ കേസ്

മമ്പറം ദിവാകരന്‍


തലശേരി > കെപിസിസി മുന്‍ എക്സിക്യൂട്ടീവംഗം മമ്പറം ദിവാകരനെ കോണ്‍ഗ്രസ് സുധാകരഗ്രൂപ്പുകാര്‍ ആക്രമിച്ചു. ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് കൈയേറ്റം. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി അടുപ്പമുള്ള വി സി പ്രസാദ്, സന്ദീപ് കോടിയേരി, പവിത്രന്‍ കടവത്തൂര്‍, ബിജു ഇല്ലത്ത്താഴെ, സാജിദ് പെരിങ്ങാടി, ഫൈസല്‍ കടവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. കസേര എടുത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി മമ്പറം ദിവാകരന്‍ പറഞ്ഞു. ഇന്ദിരഗാന്ധി ആശുപത്രിയില്‍വെച്ച് ബുധനാഴ്ച വൈകിട്ടാണ് സംഭവം. തലശേരി പൊലീസ് കേസെടുത്തു. മെമ്പര്‍മാരല്ലാത്തവര്‍ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയത് ചോദ്യംചെയ്തപ്പോഴാണ് കൈയേറ്റം. പവിത്രനാണ് കസേര എടുത്ത് അടിച്ചത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. വ്യാജതിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സുധാകര ഗ്രൂപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുന്നതായും ആരോപണമുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ഇന്ദിരഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ്. മമ്പറം ദിവാകരന്‍ നയിക്കുന്ന പാനലും കെ സുധാകരന്റെ പാനലും തമ്മിലാണ് മത്സരം. ദിവാകരനെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.   Read on deshabhimani.com

Related News