മലക്കപ്പാറയിലേക്ക് കൂടുതൽ
സർവീസുകളുമായി കെഎസ്‌ആർടിസി; ഓൺലൈൻ ബുക്കിങ്‌ ഏർപ്പെടുത്തും



തൃശൂർ > മലക്കപ്പാറയിലേക്ക് കൂടുതൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു. നിലവിൽ ചാലക്കുടി ഡിപ്പോയിൽനിന്ന്‌ യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം ആറ്‌ സർവീസുകൾ വരെയാണ്‌ മലക്കപ്പാറയിലേക്ക് നടത്തുന്നത്. യാത്രക്കാർ വർധിച്ചാൽ കൂടുതൽ സർവീസുകൾ ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ചാലക്കുടിയിൽനിന്ന്‌ 30 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം. ചാർപ്പ  വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം തുടങ്ങിയവ കണ്ട്‌ കാടിനുള്ളിൽക്കൂടി 90 കിലോമീറ്റർ യാത്രയാണ് മലക്കപ്പാറയിലേക്കുള്ളത്. പ്രകൃതിരമണീയമായ തേയിലത്തോട്ടം ഉൾപ്പെടെ കണ്ട് തിരികെവരാൻ ഒരാൾക്ക് 204 രൂപയാണ് ടിക്കറ്റ് നിരക്ക്‌. പെരിങ്ങൽക്കുത്ത് ഡാം പ്രദേശത്ത് ഇറങ്ങാൻ വനംവകുപ്പിന്റെ അനുവാദമില്ലാത്തതിനാൽ ബസിനുള്ളിൽ ഇരുന്ന് ഡാം സൈറ്റ് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം രാവിലെ ഏഴ്‌ മുതൽ മലക്കപ്പാറയിലേക്ക്‌ സർവീസുകൾ ആരംഭിക്കും. മുക്കാൽ മണിക്കൂർ യാത്രകൊണ്ട് ആദ്യസ്റ്റോപ്പായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തും. അവിടെ യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണാനുള്ള സൗകര്യമുണ്ട്‌.   പിന്നീട്‌ വനമേഖലയിലുടെയാണ് യാത്ര. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, തൃശൂർ ജില്ലയിലെ ചിമ്മിനി ഷോളയൂർ, ഇടുക്കി ജില്ലയിലെ ഇടമലക്കുടി മാങ്കുളം എല്ലാം ഉൾപ്പെടുന്ന നിബിഡമായ വനത്തിലൂടെയാണ് യാത്ര. അതിരപ്പിള്ളി കഴിഞ്ഞാൽ മഴക്കാടുകളാണ്. ചാർപ്പ വെള്ളച്ചാട്ടത്തിലാണ് അടുത്തസ്റ്റോപ്പ്. തുടർന്ന് വാഴച്ചാൽ വഴി ചാലക്കുടി പുഴയോരത്തുകൂടി യാത്ര. പിന്നീട്‌  പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ വഴി ഷോളയാർ പവർഹൗസ് കഴിഞ്ഞ് മലക്കപ്പാറയെത്താൻ ഏകദേശം നാല്‌ മണിക്കൂറാണ് യാത്രാ സമയം. നിലവിൽ യാത്രക്കാരുടെ ആവശ്യാനുസരണം റിസർവേഷൻ സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. ദിവസേന 300 യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള പാക്കേജ്‌ നടപ്പാക്കാനും ശ്രമമുണ്ട്‌. Read on deshabhimani.com

Related News