ആൺകുട്ടിയ്‌‌ക്കെതിരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‌ 67 വർഷം തടവ്‌



പെരുമ്പാവൂർ> ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി 67 വർഷം തടവിന് ശിക്ഷിച്ചു. 65,000 രൂപ പിഴയുമൊടുക്കണം. എരമല്ലൂർ നെല്ലിക്കുഴി ഇടയാലിൽ അലിയാരിനെയാണ് (55) ശിക്ഷിച്ചത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2020 ജനുവരി പത്തൊമ്പതിനാണ് സംഭവം. നോർത്ത് ഏഴിപ്രത്തെ മദ്രസയിലെ പതിനൊന്നുകാരനെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. അശ്ലീലചിത്രങ്ങൾ കാണാൻ കുട്ടിയുടെ കൈയിൽ കൊടുത്തുവിട്ട മൊബൈൽ ഫോൺ ബെല്ലടിച്ചത് ശ്രദ്ധിച്ച അച്ഛന്റെ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ശിക്ഷ ഒന്നിച്ച്‌ 20 വർഷം തടവനുഭവിച്ചാൽ മതിയാകും. സർക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു ഹാജരായി. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വി എം കഴ്സൻ, എസ്‌ഐമാരായ കെ പി എൽദോ, കെ എസ്‌ സുരേഷ്‌കുമാർ, സിപിഒമാരായ എ ആർ ജയൻ, ഇ എസ്‌ ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News