സന്ദീപ്‌ വധം; "മാധ്യമം' വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണം: ഡിവൈഎഫ്ഐ



തിരുവനന്തപുരം > സിപിഐ എം പെരിങ്ങര ലോക്കൽകമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്‌തുതാവിരുദ്ധവും ഡിവൈഎഫ്‌ഐയെ അപകീർത്തിപ്പെടുത്തുന്നതുമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പത്രം, വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. “പിടിയിലായ പ്രതികളില്‍ മൂന്ന് പേർ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് പോലീസ്” എന്നാണ് 2021 ഡിസംബർ 4 ന് വിവിധ എഡിഷനുകളിൽ പുറത്തിറങ്ങിയ മാധ്യമം പത്രം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടില്‍ ഒരിടത്തും പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകം സംബന്ധിച്ച എഫ്‌ഐആറിൽ പ്രതികൾ ബിജെപിക്കാരാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വസ്‌തുത ഇതായിരിക്കെ പോലീസിനെ ഉദ്ധരിച്ച് ഒരു തെറ്റായ വിവരം നൽകിയത് ബോധപൂർവ്വമാണ്. ആർഎസ്എസിനുവേണ്ടി പ്രചാരവേല ചെയ്യുന്ന മാധ്യമം പത്രം  സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇത് നീതികരിക്കാനാകില്ല. ഈ വാർത്തയെ സംബന്ധിച്ച് തിരുത്തൽ അടുത്ത ദിവസം പ്രസിദ്ധീകരിക്കണമെന്നും ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം മാധ്യമം എഡിറ്റർക്ക് കത്തയച്ചു. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News