അട്ടപ്പാടി മധു കേസ്: പത്തൊമ്പതാം സാക്ഷിയും കൂറുമാറി



പാലക്കാട് > അട്ടപ്പാടി മധു കേസില്‍ വീണ്ടും കൂറുമാറ്റം. പത്തൊമ്പതാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കേസില്‍ നിന്ന് കൂറുമാറിയവരുടെ എണ്ണം ഒമ്പതായി. അതിനിടെ കേസില്‍ നിന്ന് പിന്മാറാന്‍ പ്രദേശവാസിയായ അബ്ബാസ് ഭീഷണിപ്പെടുത്തയെന്നാരോപിച്ച് മധുവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. മധുവിനെ മര്‍ദ്ധിക്കുന്നത് കണ്ടെന്നായിരുന്നു കക്കി മൂപ്പന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിചാരണ കോടതിയില്‍ മൂപ്പന്‍ മൊഴി മാറ്റി. പൊലീസിന്റെ നിര്‍ബന്ധപ്രകാരമാണ് മൊഴി നല്‍കിയതെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഇതോടെ ഒമ്പത് പേരാണ് കേസില്‍ നിന്ന് കൂറുമാറിയത്. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്ന കുടുംബത്തിന്റെ ആരോപണം ശരിവെയ്ക്കും വിധമാണ് കൂറ് മാറ്റം. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഇത് സംബന്ധിച്ച് പരാതി നല്‍കി. പ്രദേശവാസിയായ അബ്ബാസ് കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തുന്നെന്നും മധുവിന്റെ അമ്മ മല്ലി കോടതിയെ അറിയിച്ചു. സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ച കേസില്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് കൂറ് മാറ്റമെന്നാണ് പ്രോസിക്യൂഷന്‍ വാദം.   Read on deshabhimani.com

Related News