കേന്ദ്രം പരിശ്രമിക്കുന്നത്‌ 
ഹിന്ദുരാഷ്ട്രത്തിന്‌ , ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനാണ് ശ്രമം : എം വി ഗോവിന്ദൻ



തിരുവനന്തപുരം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള കേളികൊട്ടാണ്‌ കേന്ദ്രസർക്കാർ നടത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അധ്യാപകരും ജീവനക്കാരും 1973ൽ നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ അമ്പതാം വാർഷികത്തിൽ എഫ്‌എസ്‌ഇടിഒ സംഘടിപ്പിച്ച ‘സമരനേതൃ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡും പൗരത്വ ഭേദഗതി ബില്ലുമെല്ലാം ഇതിന്റെ ഭാഗമാണ്‌. രാജ്യത്ത്‌ മുസ്ലിം, മിഷനറി, മാർക്‌സിസ്റ്റ്‌ എന്നിവ ഉണ്ടാകരുതെന്നാണ്‌ ഇവർ ആഗ്രഹിക്കുന്നത്‌. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാനാണ് ശ്രമം. കൊളീജിയം നടപടികളിൽ കൈകടത്താൻ പരിശ്രമിക്കുകയാണ്‌. ലെജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളും ആർഎസ്‌എസ്‌ കൈപ്പിടിയിലായാൽ ഫാസിസത്തിലേക്ക്‌ അധികദൂരമില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജെപി ഇതര വോട്ടുകൾ ഏകോപിപ്പിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എഫ്‌എസ്‌ഇടിഒ പ്രസിഡന്റ്‌ എൻ ടി ശിവരാജൻ അധ്യക്ഷനായി. എഫ്‌എസ്‌ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സ്വാഗതവും ട്രഷറർ ഡോ. എസ്‌ ആർ മോഹനചന്ദ്രൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News