ഹരിതകര്‍മസേന ശുചിത്വ കേരളത്തിന്‌ വേണ്ടിയുള്ള സൈന്യം: മന്ത്രി എം ബി രാജേഷ്



തിരുവനന്തപുരം ഹരിതകർമ സേന ശുചിത്വകേരളത്തിന് വേണ്ടിയുള്ള സൈന്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. അന്താരാഷ്ട്ര വനിതാദിനാത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിതകർമ സേനാ സംഗമവും സ്ത്രീകൾക്കുള്ള കരാട്ടെ പരിശീലനമായ ‘ധീരം’ പദ്ധതിയും  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹരിതകർമസേന  കേരളത്തിന്റെ മാലിന്യസംസ്കരണത്തിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്. ഈ സാമ്പത്തിക വർഷം മാത്രം ഹരിതകർമ സേന  5000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് നൽകിയത്. ഇത്തരത്തിൽ മാലിന്യം സമാഹരിച്ചില്ലായിരുന്നുവെങ്കിൽ ഇവ കേരളത്തിന്റെ തെരുവുകളിൽ  വലിച്ചെറിയപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഹരിതകർമ സേനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ വിട്ടുവീഴ്ചയില്ലാതെ നേരിടും. ഈ  സംവിധാനം ഇല്ലാതെ  മാലിന്യ സംസ്കരണത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കില്ല. 28000 പേർ അംഗങ്ങളായുള്ള സേനയെ  ശക്തിപ്പെടുത്തി  ശുചിത്വ കേരളം സാക്ഷാൽക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.    ഐസിഐസിഐ ഫൗണ്ടേഷൻ ഹരിതകർമസേനകൾക്ക് നൽകുന്ന ഇ–-- റിക്ഷകളുടെ താക്കോൽ കൈമാറലും മന്ത്രി നിർവഹിച്ചു. കായിക മന്ത്രി വി അബ്ദുറഹിമാൻ  അധ്യക്ഷനായി. കരാട്ടെ പരിശീലന ലോഗോ പ്രകാശിപ്പിക്കൽ, കരാട്ടെ പരിശീലന ധാരണപത്രം കൈമാറൽ എന്നിവ കായിക മന്ത്രി നിർവഹിച്ചു. മികച്ച ഹരിതകർമ സേനാഗങ്ങളെ ആദരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ഗുരുവായൂർ നഗരസഭാധ്യക്ഷൻ എം കൃഷ്ണദാസ്, ഏലൂർ നഗരസഭാധ്യക്ഷൻ എ ഡി സുജിൽ, സിഡിഎസ് അധ്യക്ഷമാരായ  പി വിനീത , സിന്ധു ശശികുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ പ്രേം കൃഷ്ണൻ, കുടുംബശ്രീ ഡയറക്ടർ അനിൽ പി ആന്റണി, ശ്രീബാല അജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News