എൽഡിസി നിയമനം : ഉദ്യോഗസ്ഥ വീഴ്‌ചയില്ല : 
മന്ത്രി രാജേഷ്



തിരുവനന്തപുരം എൽഡി ക്ലർക്ക്‌ റാങ്ക്‌ പട്ടികയിലുള്ളയാളെ ഒഴിവാക്കാനായി ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യാൻ വൈകിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. മനോരമയിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ റിപ്പോർട്ട്‌ തേടിയിരുന്നു. പട്ടിക അവസാനിക്കുന്നതിന്റെ രണ്ടു ദിവസംമുമ്പ് 2018 മാർച്ച്‌ 28ന്‌ ആറു ജില്ലയിലായി എൻജെഡി ഒഴിവുകൾ ഉൾപ്പെടെ 12 ഒഴിവ്‌ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച്‌ 29നും 30നും അവധിയായിട്ടും ഉദ്യോഗസ്ഥർ നടപടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി. വകുപ്പുതലവന്റെ അനുമതി ലഭിക്കാൻ താമസസ്ഥലത്തുപോയി രാത്രി 11.30നാണ്‌ ഒപ്പിടീച്ചത്‌. എല്ലാ ജില്ലാ ഓഫീസിലേക്കും 11.36 മുതൽ ഇ–-മെയിൽവഴി ഒഴിവ് അറിയിച്ചു. കണ്ണൂർ, എറണാകുളം ജില്ലകൾക്ക് അയക്കുന്നത് രാത്രി 12നാണ്‌. കണ്ണൂരിൽ നിയമനം നൽകി. എറണാകുളത്ത് മെയിൽ കിട്ടിയസമയം 12 മണി കഴിഞ്ഞ്‌ നാല്‌ സെക്കൻഡായെന്നു പറഞ്ഞ് പിഎസ്‌സി ഒഴിവാക്കി. റാങ്ക്‌ ഹോൾഡർമാരുടെ ശക്തമായ സമരം നടന്നത്‌ 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്‌. മൂന്നു വർഷംമുമ്പേ അവസാനിച്ച പട്ടികയിലെ ഉദ്യോഗാർഥിക്ക്‌ ഈ സമരത്തിൽ പങ്കെടുത്തതിന്‌ ജോലി നിഷേധിച്ചെന്ന ആരോപണം അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News