ഇപ്പോ കുരുക്കൊന്നും മുറുകുന്നില്ലേ; മുൻമന്ത്രിയെ ഇ ഡി ചോദ്യം ചെയ്‌തതിനും എസ്എഫ്ഐയാണോ ഉത്തരവാദി?... മാധ്യമങ്ങളോട് എം ബി രാജേഷ്



തിരുവനന്തപുരം > എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരായ ആരോപണങ്ങളിൽ വസ്‌തുത വ്യക്തമായിട്ടും അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് ചില മാധ്യമങ്ങൾ നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആർഷോ എഴുതാത്ത പരീക്ഷയുടെ രേഖയാണ് മാധ്യമങ്ങളിൽ വന്നത്. സംഭവത്തിൽ ആർഷോ പറഞ്ഞത് ശരിവെച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ തന്നെ വിശദീകരണം നടത്തിയിട്ടും ചില മാധ്യമങ്ങൾ തെറ്റ് തിരുത്തിയില്ല. മുൻ മന്ത്രിയെ ഇ ഡി ചോദ്യം ചെയ്‌ത വിഷയത്തെ വഴിതിരിച്ചുവിടാനാണ് ആർഷോയെ മാധ്യമങ്ങൾ ക്രൂശിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ മാധ്യമങ്ങളിൽ കുരുക്ക് മുറുകുന്നില്ല. ചേസിങും 24 മണിക്കൂർ കവറേജും ഇല്ല. മുൻ മന്ത്രിയെ ഇ ഡി ചോദ്യം ചെയ്‌തിട്ടും മുൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ അറസ്റ്റ് ചെയ്‌തിട്ടും മാധ്യമങ്ങൾ പഴയ ആചാരങ്ങളൊക്കെ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. അതിനും എസ്എഫ്ഐ ഉത്തരവാ​ദിയാണോയെന്നും എം ബി രാജേഷ് പരിഹസിച്ചു. വ്യാജരേേഖ ചമച്ചകേസിൽ ഉൾപ്പെട്ട കെ വിദ്യ പഠനകാലത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. ലക്ഷണക്കണക്കിന് ആളുകൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ളവർ ഏതെങ്കിലും കാലത്ത് തെറ്റായ പ്രവർത്തി ചെയ്‌താൽ അതിന്റെ പഴി എസ്എഫ്ഐയുടെ മേൽ വെക്കുന്നത് ശരിയല്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.   Read on deshabhimani.com

Related News