പൗരത്വ ഹർജികളിൽ സുപ്രീംകോടതിക്ക്‌ അനക്കമില്ല: എം എ ബേബി



തൃശൂർ> ഇന്ത്യൻപൗരത്വത്തിന്‌ മതം മാനദണ്ഡമാക്കിയ മോദിയുടെ  നടപടി അത്യന്തം ആപൽക്കരമെന്ന്‌  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എം ബേബി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലുള്ള വർഗീയ നിയമ നിർമാണമാണിത്‌. ഭരണഘടന ലംഘിച്ചുള്ള ഈ നിയമനിർമാണത്തിനെതിരെ നൽകിയ ഹർജികൾ സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്നത്‌ അതിനേക്കാളേറെ  അപകടകരമാണ്‌. തൃശൂരിൽ ദേശാഭിമാനി  ലോക്കൽ  കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണപരമ്പരയിലെ അമ്പതാം പ്രഭാഷണം ‘പുറന്തോടാകുന്ന ജനാധിപത്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർജി നൽകുമ്പോൾ സമയത്ത്‌ തീരുമാനമെടുക്കാനാണ്‌ ജനങ്ങളുടെ  നികുതിപ്പണംകൊണ്ട്‌ ജസ്‌റ്റിസുമാർക്ക്‌  ശമ്പളം നൽകുന്നത്‌. നാഗ്‌പൂരിലെ ആർഎസ്‌എസ്‌ ആസ്ഥാനത്ത്‌ നിന്നല്ല ജസ്‌റ്റിസുമാർക്ക്‌  ശമ്പളം. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന്‌ വ്യവസ്ഥകൾക്ക്‌ വിധേയമായി ഇന്ത്യൻ പൗരത്വത്തിന്‌ അപേക്ഷിക്കുന്നവരിൽ മുസ്ലീങ്ങൾക്ക്‌ മാത്രം പൗരത്വം നൽകേണ്ടതില്ലെന്ന നിയമമാണ്‌ പാർലമെന്റ്‌ പാസാക്കിയത്‌. മറ്റു മതക്കാർക്ക്‌ തടസ്സമില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസത്ത തകർത്താണ്‌ ഈ നിയമം പാസാക്കിയത്‌. കേശാവനന്ദ ഭാരതിക്കേസിൽ ഭരണഘടനയുടെ  അടിസ്ഥാന ഘടനയെ ബാധിക്കുന്ന  ഭേദഗതി പാർലിമെന്റിന്‌ സാധ്യമല്ലെന്ന്‌  സുപ്രീംകോടതിയുടെ വിശാലബഞ്ച്‌  പ്രഖ്യാപിച്ചു.  പ്രത്യേക മതത്തെ അടിസ്ഥാനമാക്കി  പൗരത്വം നിഷേധിക്കുന്നത്‌ ഭരണഘടനാവിരുദ്ധമെന്ന്‌ ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനാവും. എന്നാൽ  സുപ്രീംകോടതിയിൽ നിൽകിയ ഹർജികൾ പൊടിപിടിക്കുകയാണ്‌. രാജ്യത്ത്‌ മോദി സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണ്‌. ചിന്തകനും ജീവകാരുണ്യ പ്രവർത്തകനുമായ സ്‌റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച്‌  ഭരണവർഗം കൊലപ്പെടുത്തി. കോവിഡ്‌ സാഹചര്യം മുതലാക്കി തീവ്രവലതുപക്ഷവൽക്കരണം  ശക്തമാക്കുകയാണ്‌.  ആർഎസ്‌എസിന്റെ   മതരാഷ്‌ട്രവാദവും അടിച്ചേൽപ്പിക്കുന്നു. മാധ്യമങ്ങളെയും കീഴടക്കുകയാണ്‌.  ജനാധിപത്യം തകർക്കാൻ പ്രതിലോമ–-തീവ്രവാദ ശക്തികൾ മതത്തേയും വർണത്തേയും വംശത്തേയും പ്രദേശത്തെയും ദുരുപയോഗപ്പെടുത്തുകയാണ്‌.   അതിനെതിരെ നമ്മളൊന്നാണെന്ന സന്ദേശം വളർത്തിയെടുക്കാൻ  പുരോഗമനപ്രസ്ഥാനങ്ങൾക്ക്‌   കഴിയണമെന്ന്‌ അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അധ്യക്ഷനായി. Read on deshabhimani.com

Related News