രാഷ്‌ട്രപതിയെ അവഹേളിക്കുന്നു , ചരിത്രത്തിന്റെ ഭാഗമാകാൻ കുറുക്കുവഴി കാണിക്കുകയാണ് പ്രധാനമന്ത്രി : 
എം എ ബേബി



തിരുവനന്തപുരം പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനത്തിൽനിന്ന്‌ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ മാറ്റിനിർത്തിയത്‌ ആർഎസ്‌എസിനെ നയിക്കുന്ന സവർണാധിപത്യത്താലാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എൻജിഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി  "ബഹുസ്വരതയിലേക്കുള്ള ഫാസിസ്റ്റ് കടന്നുകയറ്റം’ വിഷയത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളോടുള്ള ആർഎസ്‌എസിന്റെ കാഴ്‌ചപ്പാടും രാഷ്‌ട്രപതിയെ മാറ്റിനിർത്തുന്നതിന്‌ കാരണമായി. രാജ്യത്തിന്റെ ബഹുസ്വരത തകർക്കാനുള്ള ശ്രമങ്ങൾ സാമാന്യയുക്തിയായി പ്രചരിക്കപ്പെടുകയാണ്‌. ഇന്ത്യയെ ആർഎസ്എസിന്റെ കാഴ്‌ചപ്പാടിലുള്ള ഒരു മതാധികാര രാഷ്ടമാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ പൗരത്വത്തിന് മതം മാനദണ്ഡമാക്കാൻ ശ്രമിക്കുന്നു. വികൃതചേഷ്‌ടകൾ കാണിച്ചിട്ടാണെങ്കിലും സ്വയം ചരിത്രത്തിന്റെ ഭാഗമാകാൻ കുറുക്കുവഴി കാണിക്കുകയാണ് പ്രധാനമന്ത്രി. പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യാൻ രാഷ്‌ട്രപതിയേയും ഉപരാഷ്‌ട്രപതിയേയും അനുവദിച്ചാൽ താൻ അപ്രസക്‌തനാകും എന്ന്‌ മോദിക്ക്‌ അറിയാം. രാജ്യത്തിന്റെ പ്രഥമ പൗരനായ ഇന്ത്യൻ പ്രസിഡന്റിനെ അവഹേളിക്കുകയാണ്. മതവിശ്വാസികൾ വർഗീയതക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്ത്‌ രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News