ഷാജൻ സ്കറിയക്ക് ലക്‌നോ കോടതിയുടെ വാറന്റ്; കേസ് യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരായ വ്യാജ ആരോപണം



ലഖ്നോ> പ്രമുഖ വ്യവസായി എം എ യൂസഫ് അലി, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ,  മകൻ  വിവേക് ഡോവൽ എന്നിവർക്കെതിരെ   വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്ക് കോടതിയുടെ വാറന്റ് . ലക്‌നൗ  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  ആണ് വാറന്റ് അയച്ചത്.  20,000 രൂപയുടെ ജാമ്യ വാറന്റ് ആണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റ് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പ്‌ ഡയറക്ടർക്ക് വേണ്ടി ഹാജരായത്. ലക്‌നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി വാറന്റ് അയച്ചത്. മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫ് അലി, അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്ക് എതിരെ ഷാജൻ സ്കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്ന് ആരോപിച്ച് നൽകിയ കേസിലാണ് വാറന്റ് . ഷാജൻ സ്കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് നേരത്തെ അയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും , അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവൽ തന്റെ സ്വന്തം മകൻ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസായതിനാലാണ് ഇത് ചർച്ചവിഷയം ആകാത്തത് എന്നാണ് ഷാജൻ സ്കറിയ വാർത്തയിലൂടെ പറഞ്ഞത്. പ്രധാനമന്ത്രിയുമായി  അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോൾ ഒരു മാധ്യമങ്ങളും അതിനെ കുറിച്ച്  വാർത്തയാക്കുന്നില്ലെന്നും ഷാജൻ ആരോപിച്ചിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം അജിത് ഡോവലിന്റെ മകന്റെ കമ്പനിയായ GNY Asia Hedge ഫണ്ട് അകൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജൻ സ്‌കറിയ വീഡിയോവിൽ ആരോപിച്ചിരുന്നത്. യൂസഫ് അലിയും ആയി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറ്കടർ ആയ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധം ഉണ്ടെന്നും വീഡിയോവിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലക്‌നോ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. Read on deshabhimani.com

Related News