ലൈഫ്‌ കരടുപട്ടിക: 73,138 അപ്പീൽ ; അന്തിമപട്ടിക 
ആഗസ്‌ത്‌ 16ന്‌ 
പ്രസിദ്ധീകരിക്കും



തിരുവനന്തപുരം ലൈഫ്‌ കരടുപട്ടികയിലെ ഒന്നാംഘട്ടം സമയം അവസാനിച്ചപ്പോൾ ലഭിച്ചത്‌ 73,138 അപ്പീലും 37 ആക്ഷേപവും. ഇതിൽ 60,346 എണ്ണം ഭൂമിയുള്ള ഭവനരഹിതരുടെയും 12,792 അപ്പീൽ ഭൂമിയില്ലാത്ത ഭവനരഹിതരുടേയുമാണ്‌.  അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ചുള്ള 37 ആക്ഷേപവും ലഭിച്ചതായി തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട്‌ ജില്ലയിൽനിന്നാണ്‌ കൂടുതൽ അപ്പീൽ. വെള്ളിയാഴ്‌ച രാത്രി 12 വരെയായിരുന്നു ആദ്യഘട്ട അപ്പീലിന്‌ സമയം അനുവദിച്ചത്‌.  29നകം ഇവ തീർപ്പാക്കും. പഞ്ചായത്തിലെ അപ്പീലുകൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയും നഗരസഭകളിലേത്‌ നഗരസഭാ സെക്രട്ടറിയും കൺവീനർമാരായ സമിതികളാണ്‌ തീർപ്പാക്കുക. ആക്ഷേപങ്ങളും അപ്പീലും പരിഗണിച്ച്‌ ജൂലൈ ഒന്നിന്‌ പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ജൂലൈ എട്ടുവരെ രണ്ടാംഘട്ട അപ്പീൽ നൽകാം. കലക്ടർ അധ്യക്ഷനായ സമിതി പരിഗണിക്കും. തുടർന്ന്‌ കരടുപട്ടിക 22നു പ്രസിദ്ധീകരിക്കും. ഈ പട്ടിക ഗ്രാമ/വാർഡ്‌ സഭകളും  പഞ്ചായത്ത്‌/നഗരസഭാ ഭരണസമിതികളും ചർച്ചചെയ്ത്‌ അംഗീകരിക്കും. ആഗസ്‌ത്‌ 16ന്‌ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഭവനരഹിതരായ മുഴുവനാളുകൾക്കും വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സർക്കാർ അതിവേഗം കുതിക്കുകയാണ്‌. ഗുണഭോക്തൃ പട്ടിക കുറ്റമറ്റതാക്കാൻ അപ്പീലുകളും ആക്ഷേപങ്ങളും മുന്നോട്ടുവച്ചവരെ മന്ത്രി അഭിനന്ദിച്ചു. സമയബന്ധിതമായി പരിശോധിച്ച്‌ പട്ടിക പ്രസിദ്ധീകരിക്കാൻ ഊർജിതമായി ഇടപെടണമെന്ന് മന്ത്രി നിർദേശം നൽകി. Read on deshabhimani.com

Related News