ആലപ്പുഴ ജില്ലയിൽ എലിപ്പനി കൂടുന്നു; 2021ല്‍ ഇതുവരെ 188 പേര്‍ക്ക് രോ​ഗം



ആലപ്പുഴ > ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. 2021ൽ ഇതുവരെ 188 പേർക്ക് എലിപ്പനി ബാധിച്ചെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ആറുപേർ മരിച്ചു. 126ഉം റിപ്പോർട്ട് ചെയ്‍തത് ജൂലൈ മുതൽ നവംബർവരെയാണ്‌. ഇക്കാലയളവിൽ അഞ്ച് മരണമുണ്ടായി. സെപ്തംബറിലാണ് കൂടുതൽ. 30 എണ്ണം. ഇവരിൽ മൂന്നുപേർ മരിച്ചു. കുറവ് മെയിൽ. രണ്ടുപേർക്ക് മാത്രമാണ് രോഗം. ജൂലൈയിലും ആഗസ്‍തിലും 23 വീതവും ഒക്‍ടോബറിലും നവംബറിൽ ഇതുവരെയും 25 വീതം പേർക്കുമാണ് രോ​ഗം.   കഴിഞ്ഞവർഷം 131 കേസിൽ രണ്ടുപേർ മരിച്ചു. സെപ്തംബറിൽ തന്നെയായിരുന്നു കൂടുതൽ, 25 പേർക്ക്. 2019ൽ 188 പേർക്ക് രോഗമുണ്ടായി നാലുപേർ മരിച്ചു. ജൂലൈയിലായിരുന്നു കൂടുതൽ. 20 പേർക്ക്. 2018ൽ ആകെ 254 പേർക്ക് രോഗം ബാധിച്ചു. ആറുപേർ മരിച്ചു. അന്ന് സെപ്തംബറിൽ 133 പേർക്കാണ് രോ​ഗം വന്നത്. കരുതാം; തടയാം   എലി, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കൾ ശരീരത്തിലെത്തും. എലിപ്പനി നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ അപകടങ്ങളുണ്ടാകില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. എലി നശീകരണമാണ് നല്ലവഴി. ഭക്ഷണസാധനങ്ങൾ തുറന്നുവയ്‍ക്കരുത്. എലിയുടെ മൂത്രം കലരാൻ സാധ്യതയുണ്ട്. അരിധാന്യങ്ങളും, അവൽ, മലർ എന്നിവ പാക്കറ്റിൽ ലഭിക്കുന്നത് വാങ്ങാൻ ശ്രമിക്കണം. വൃത്തിഹീന സാഹചര്യത്തിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കരുത്. ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നത് എലികൾ വർധിക്കാനിടയാക്കും. മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കണം. അഴുക്ക് വെള്ളത്തിലിറങ്ങിയാൽ സോപ്പിട്ട് കഴുകണം. കൈകാലുകളിലെ മുറിവുകൾ വെള്ളവും മണ്ണും കടക്കാതെ മൂടണം. തൊഴുത്തുകളിൽ ഡ്രെയിനേജ് സംവിധാനമൊരുക്കണം. പനി, ശരീരവേദന, പേശിവേദന എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. പനി വന്നാൽ സ്വയംചികിത്സ പാടില്ല.   പോംവഴി ഡോക്‌സി സൈക്ലിൻ ഡോക്‌സി സൈക്ലിൻ കഴിച്ചാൽ എലിപ്പനി സാധ്യത ഒഴിവാക്കാം. മലിനജലവുമായി സമ്പർക്കമുള്ള ജോലിചെയ്യുന്നവർ, മത്സ്യസംസ്‌കരണത്തിൽ ഏർപ്പെടുന്നവർ, കെട്ടിടനിർമാണ തൊഴിലാളികൾ, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജോലിചെയ്യുന്നവർ, ക്ഷീരകർഷകർ തുടങ്ങിയവർ നിർബന്ധമായും ഡോക്‌സി സൈക്ലിൻ കഴിക്കണം. ആരോഗ്യവകുപ്പ് ഒക്‌ടോബർ 11 മുതൽ അലേർട്ട് കാമ്പയിൻ തുടങ്ങി. 30 വരെ സാക്ഷരത മിഷനുമായി ചേർന്ന് എലിപ്പനി ബോധവൽക്കരണത്തിൽ 100 ക്ലാസ്‌ സംഘടിപ്പിക്കും.  അയൽക്കൂട്ടങ്ങളിലൂടെ ബോധവൽക്കരണം വീടുകളിലേക്ക് എത്തിക്കാനുള്ള  ശ്രമത്തിലാണ്‌ വകുപ്പ് അധികൃതർ. Read on deshabhimani.com

Related News