വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമം; ഈരാറ്റുപേട്ടയിൽ ലീഗ് പ്രവർത്തകൻ ഉൾപ്പടെ അഞ്ചുപേർ പിടിയിൽ

മുഹമ്മദ് നജാഫ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനൊപ്പം


ഈരാറ്റുപേട്ട > ഈരാറ്റുപേട്ടയിൽ  വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച ലീഗ് പ്രവർത്തകൻ ഉൾപ്പടെ അഞ്ചുപേർ പിടിയിൽ. ഈരാറ്റുപേട്ടയിലെ സജീവ ലീഗ് പ്രവർത്തകൻ കരിം മൻസിലിൽ മുഹമ്മദ് നജാഫ്, നൂറനാനിയിൽ ജാഫീർ കബീർ, ആലപ്പുഴ പൂച്ചക്കൽ സ്വദേശി അഖിൽ, ഷിബി, എറണാകുളം ഇടക്കൊച്ചി സ്വദേശി ശരത് ലാൽ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. നജാഫ് ഈരാറ്റുപേട്ടയിലെ എയ്‌ഡഡ് സ്‌കൂളിലെ അറബിക് അധ്യാപകനാണ്. കഴിഞ്ഞ വ്യാഴാഴ്‌ച‌യാണ് ജീപ്പിലെത്തിയ സഘം  കൈയിൽ നിന്നും പണം തട്ടിയെടുത്തതായി  തെക്കേക്കര ജിലാനിപടി സ്വദേശി ഷമ്മാസ് പരാതി നൽകിയത്. രാവിലേ ആറ് മണിയോടെ ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റോഡിൽ ജിലാനിപ്പടിയിലാണ് സംഭവം. വ്യാപാര ആവശ്യത്തിനായി എറണാകുളം പോകുവാൻ വഴിയരികിൽ നിന്ന ഷമ്മാസിനെ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു, ശ്രമം പരാജയപെട്ടതോടെ കൈയിലിരുന്ന ബാഗുമായി കടന്നു കളയുകയായിരുന്നു. ബാഗിൽ ഒരു  ലക്ഷം രൂപയുണ്ടായിരുന്നെന്നാണ് ഷമ്മാസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ചോദ്യം ചെയ്യലിൽ ബാഗിൽ പണമില്ലായിരുന്നുവെന്നു പോലീസിനോടു ഷമ്മാസ് വെളിപെടുത്തി. ഇതിൽ സംശയം തോന്നിയ പോലീസ്  നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്  വിദേശ കറൻസി കൈമാറ്റലിന്റെ വിവരം പൊലീസിന് ലഭിക്കുന്നത്. ഷമ്മാസ്  കറൻസി കൈമാറുവാൻ പോകുന്നുണ്ടെന്ന വിവരം കിട്ടിയ നജാഫ് ഇത് തട്ടിയെടുക്കുവാൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി മറ്റ് സുഹൃത്തുക്കളെ ഈരാറ്റുപേട്ടയിലെത്തിക്കുകയായിരുന്നു. വിദേശ കറൻസിയുണ്ടെന്ന കരുതിയാണ് ബാഗ് തട്ടിയെടുത്തത്. എന്നാൽ ഷമ്മാസിന്റെ മടികുത്തിലായിരുന്നു കറൻസി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പണം തട്ടിയെടുക്കൽ, ഗൂഡലോചന, സംഘം ചേരാൽ, ആളെ തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എല്ലാവരെയും സ്വന്തം വീടുകളിൽ നിന്നാണ് പോലീസ് പിടി കൂടിയത്. സംഘത്തിൽ ഏട്ടുപേരുണ്ടെന്നും ഇതിൽ മൂന്ന് പേരെ ഉടൻ പിടി കൂടുമെന്നും സി ഐ ബാബു സെബാസ്റ്റ്യൻ പറഞ്ഞു. Read on deshabhimani.com

Related News